ധാക്ക: ബംഗ്ലാദേശിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മദ്രസാ അദ്ധ്യാപകൻ തീ കൊളുത്തി കൊലപ്പെടുത്തി. അദ്ധ്യാപകനായ സിറാജ് ഉദ് ദൗള പെൺകുട്ടിയെ ഓഫീസിൽ വെച്ച് പീഡനത്തിനിരയാക്കിയിരുന്നു. സംഭവത്തിൽ പെൺകുട്ടി പരാതി നൽകിയിരുന്നു. ഇതിൽ പ്രകോപിതനായാണ് ഇയാൾ പെൺകുട്ടിയെ കൊലപ്പെടുത്തിയത്. സംഭവത്തിൽ പ്രതിഷേധം പുകയുകയാണ്. പെൺകുട്ടി പരാതിപ്പെട്ട് നാല് ദിവസങ്ങൾക്ക് ശേഷമായിരുന്നു സംഭവം.
നുസ്രത് ജഹാൻ റാഫിയെന്ന കൗമാരക്കാരിക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. ഏപ്രിൽ 6ആം തീയതി സ്കൂളിൽ വെച്ച് ബുർഖ ധരിച്ച നാലംഗ സംഘം പെൺകുട്ടിയെ തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. സംഭവത്തിൽ സിറാജ് ഉദ് ദൗളയും പ്രതിയാണെന്ന് പെൺകുട്ടിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. പ്രതിഷേധം കനത്തതിനെ തുടർന്ന് ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ഇതുവരെ പതിനേഴ് പേർ പിടിയിലായതായി പൊലീസ് അറിയിച്ചു.