ലണ്ടൻ: അക്രമസാദ്ധ്യത കണക്കിലെടുത്ത് പാകിസ്ഥാൻ സന്ദർശിക്കുന്ന പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പുമായി യു കെ. നിയന്ത്രണരേഖക്ക് സമീപമുള്ള പ്രദേശങ്ങളടക്കം നിരവധി മേഖലകളിൽ സന്ദർശനത്തിന് വിലക്കും ഏർപ്പെടുത്തി. ചന്തകൾ, ഷോപ്പിംഗ് കേന്ദ്രങ്ങൾ, ഭക്ഷണശാലകൾ തുടങ്ങി ജനസാന്ദ്രത കൂടിയ മേഖലകളിൽ വിദേശ സഞ്ചാരികൾക്ക് നേരെ നേരിട്ട് ആക്രമണമുണ്ടാകാൻ സാദ്ധ്യതയുണ്ടെന്ന റിപ്പോർട്ടുകളെ തുടർന്നാണ് യു കെ പൗരന്മാർക്ക് ജാഗ്രതാ നിർദ്ദേശം നൽകിയത്.
പ്രതിഷേധങ്ങൾ അപ്രതീക്ഷിതമായി ആരംഭിക്കാൻ സാദ്ധ്യതയുണ്ടെന്നും വളരെ പെട്ടെന്ന് അക്രമാസക്തമാകാൻ സാദ്ധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ പറയുന്നു.
പാകിസ്ഥാനടക്കം മുപ്പത്തിയഞ്ച് രാജ്യങ്ങളിൽ സഞ്ചാരത്തിന് കർശനമായ നിയന്ത്രണങ്ങൾ അമേരിക്കയും ഏർപ്പെടുത്തിയിരുന്നു. പാകിസ്ഥാൻ സന്ദർശിക്കുന്ന അമേരിക്കൻ പൗരന്മാരെ ഭീകരവാദി സംഘങ്ങൾ തട്ടിക്കൊണ്ട് പോകാനോ ബന്ദികളാക്കാനോ ഉള്ള സാദ്ധ്യതയുണ്ടെന്ന് അമേരിക്കൻ ആഭ്യന്തര സുരക്ഷാ വിഭാഗവും മുന്നറിയിപ്പ് നൽകിയിരുന്നു.
അടുത്തകാലത്തായി പാകിസ്ഥാന്റെ ഉത്തരമേഖല കേന്ദ്രീകരിച്ച് ഭീകരവാദി ആക്രമണങ്ങളും കലാപങ്ങളും വർദ്ധിച്ച സാഹചര്യത്തിലാണ് ലോകരാഷ്ട്രങ്ങൾ തങ്ങളുടെ പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്. ഇത് പാകിസ്ഥാന്റെ വിനോദസഞ്ചാര മേഖലയ്ക്ക് കനത്ത തിരിച്ചടിയാണ്.