തിരുവനന്തപുരം: എംബി രാജേഷിന്റെ വാഹന പ്രചാരണ ജാഥക്കിടെ വടിവാൾ വീണ സംഭവത്തെ നവ മാദ്ധ്യമത്തിൽ ട്രോളിയ യുവാവിന് നേരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് അറസ്റ്റ് ചെയ്തതിനെതിരെ ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ അഡ്വ. പിഎസ് ശ്രീധരൻ പിള്ള. ഇന്ദിരാധിപത്യത്തെ പേടിച്ചിട്ടില്ലെന്നും പിന്നെയാണോ വിജയാധിപത്യത്തെ പേടിക്കുന്നതെന്നും ശ്രീധരൻ പിള്ള ചോദിച്ചു.
പോത്തിന് ഏത്തവാഴയെക്കുറിച്ച് എന്തറിയാമെന്ന് പറയുന്നതു പോലെയാണ് കമ്യൂണിസ്റ്റുകാരുടെ ആവിഷ്കാര സ്വാതന്ത്ര്യം. ലോകത്ത് എതൊക്കെ രാജ്യങ്ങളിൽ കമ്യൂണിസ്റ്റുകാർ സമ്പൂർണാധികാരം കൈവരിച്ചിട്ടുണ്ടോ അവിടെയൊന്നും ആവിഷ്കാര സ്വാതന്ത്ര്യം പോയിട്ട് അവരെയൊന്ന് വിമർശിക്കാനുള്ള സ്വാതന്ത്ര്യം പോലും ഉണ്ടായിട്ടില്ല. എന്തിനേറെ ഇന്ന് കമ്യൂണിസ്റ്റ് രാജ്യങ്ങൾ എന്നറിയപ്പെടുന്ന പ്രദേശങ്ങളിൽ പേരിനല്ലാതെ പ്രതിപക്ഷം പോലുമില്ല. തെരഞ്ഞെടുപ്പിൽ കമ്യൂണിസ്റ്റ് പാർട്ടി പറയുന്നതനുസരിച്ച് ഒരു പങ്കാളിത്തം എന്ന നിലയിൽ പഞ്ചപുച്ഛമടക്കി മത്സരിക്കാൻ മാത്രമാണ് അനുവാദമുള്ളത്.
പാലക്കാട് എം.പി ആയ എം.ബി രാജേഷിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പ്രവർത്തകന്റെ കയ്യിൽ നിന്നും വടിവാൾ വീഴുന്നതിന്റെ വീഡിയോ സമൂഹ മാദ്ധ്യമങ്ങളിൽ കൂടി പ്രചരിച്ചത് എല്ലാവരും കണ്ട കാര്യമാണ്. ഇതിനെ തുടർന്ന് ഹരി നായർ എച്ച്.പി എന്നയാൾ ഫേസ്ബുക്കിൽ ഒരു ട്രോൾ ഷെയർ ചെയ്തിരുന്നു. ഇതിൽ അസഹിഷ്ണുത പൂണ്ട സിപിഎം അദ്ദേഹത്തെ 153 എ വകുപ്പ് പ്രകാരം കേസെടുത്ത് ജയിലിലിട്ടിരിക്കുകയാണ്. 153 എ വകുപ്പ് പ്രകാരം കേസെടുക്കാനുള്ള ഒരു സാഹചര്യവും ഹരി ഷെയർ ചെയ്ത ട്രോളിൽ ഇല്ല . ആ വകുപ്പ് ഈ കേസിൽ കോടതിയിൽ നിലനിൽക്കുകയുമില്ല.
രാജ്യത്തിന്റെ പ്രധാനമന്ത്രിയെ ഏറ്റവും നികൃഷ്ടമായ രീതിയിൽ സിപിഎം സൈബർ അണികൾ സാമൂഹ്യമാദ്ധ്യമങ്ങളിൽ അവതരിപ്പിക്കുന്നത് കണ്ടിട്ടുള്ളവരാണ് നാം. ബിജെപി മുൻ സംസ്ഥാന അദ്ധ്യക്ഷൻ കുമ്മനം രാജശേഖരനെ ഏതൊക്കെ രീതിയിൽ അധിക്ഷേപിക്കാമോ അതെല്ലാം ചെയ്യുന്നതും നമ്മൾ കണ്ടിട്ടുണ്ട്.
ബിജെപി പ്രവർത്തകരേയും നേതാക്കളേയുമൊക്കെ പല രീതിയിൽ വ്യക്തിപരമായി അധിക്ഷേപിക്കാൻ ഇവർ മുൻപന്തിയിലായിരുന്നു. ഇതിനെതിരെ പല പ്രാവശ്യം കേസുകൾ നൽകിയിട്ടുണ്ട്. പക്ഷേ ഇന്നുവരെ വേണ്ട രീതിയിലുള്ള അന്വേഷണമോ പ്രതിയെ അറസ്റ്റ് ചെയ്യലോ നടന്നിട്ടില്ല.
അതേസമയം സിപിഎം അനുകൂലികളായവർക്കെതിരെ ആരെങ്കിലും ട്രോൾ ചെയ്താൽ അപ്പോൾ തന്നെ കേസും അറസ്റ്റും ജയിലിൽ ഇടലുമാണ്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ സോഷ്യൽ മീഡിയയിൽ ട്രോൾ ഷെയർ ചെയ്തെന്ന പേരിൽ നൂറുകണക്കിന് സംസ്ഥാന സർക്കാർ ഉദ്യോഗസ്ഥരെ സസ്പെൻഡ് ചെയ്തിട്ടുണ്ട്. അതേസമയം സിപിഎം യൂണിയനിൽ പെട്ട സർക്കാർ ഉദ്യോഗസ്ഥർ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ നിരവധി അധിക്ഷേപങ്ങൾ നടത്തിയിട്ടും പരാതി നൽകിയിട്ടും യാതൊരു നടപടിയുമുണ്ടായിട്ടില്ല.
ശബരിമലയിലെ ആചാര ലംഘനത്തിനെതിരെ പ്രതിഷേധിച്ചവരുടെ പേരിൽ ആയിരക്കണക്കിനു കേസുകളാണെടുത്തത്. ആയിരക്കണക്കിനു പേരെ ജയിലിൽ ഇട്ടു. നിരവധിപേരെ മർദ്ദിച്ചവശരാക്കി. നേതാക്കളെ അകാരണമായി തടവിലിട്ടു. ഏറ്റവും അവസാനമായി സ്ഥാനാർത്ഥികളുടെ പേരിൽ നൂറുകണക്കിനു കള്ളക്കേസുകൾ എടുത്തു.
ഫാസിസ്റ്റ് ഭരണത്തിന്റെ ദുർഭൂതമാണ് കേരളം ഭരിക്കുന്നത്. ഇതിനെതിരെ പ്രതികരിക്കേണ്ടത് നമ്മുടെ ഓരോരുത്തരുടേയും ഉത്തരവാദിത്വമാണ്. തുമ്മിയാൽ മിസയും മിണ്ടിയാൽ ഡി.ഐ.ആറും പ്രയോഗിച്ചിരുന്ന പഴയ ഇന്ദിരാധിപത്യത്തിന്റെ അടിയന്തിരാവസ്ഥക്കാലമാണ് ഓർമ്മ വരുന്നത്. ഇന്ന് അടിയന്തിരാവസ്ഥ നടത്തിയ പാർട്ടിയും ലോകത്തെ നമ്പർ വൺ ഫാസിസ്റ്റ് പാർട്ടിയും തമ്മിൽ ചങ്ങാത്തത്തിലുമാണ്.
കേസെടുത്തും പേടിപ്പിച്ചും മിണ്ടാതാക്കാമെന്ന് നിങ്ങൾ കരുതുന്നുണ്ടെങ്കിൽ ആ വെള്ളമങ്ങ് വാങ്ങി വച്ചേക്കുക. ഇന്ദിരാധിപത്യത്തെ പേടിച്ചിട്ടില്ല ഞങ്ങൾ.. പിന്നെയാണോ വിജയാധിപത്യത്തെ ..!
ഹരിനായർക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നുവെന്നും ശ്രീധരൻ പിള്ള ഫേസ്ബുക് പോസ്റ്റിൽ പറഞ്ഞു.
പോത്തിന് ഏത്തവാഴയെക്കുറിച്ച് എന്തറിയാമെന്ന് പറയുന്നതു പോലെയാണ് കമ്യൂണിസ്റ്റുകാരുടെ ആവിഷ്കാര സ്വാതന്ത്ര്യം. ലോകത്ത്…
Posted by PS Sreedharan Pillai on Friday, April 19, 2019