കൊച്ചി: ആലുവയില്‍ അമ്മയുടെ മര്‍ദ്ദനമേറ്റ് മൂന്നുവയസുകാരന് മരിച്ച സംഭവത്തില്‍ ദുരൂഹതകള്‍ ബാക്കി. കുട്ടിയുടെ അച്ഛനെ ഇന്ന് ചോദ്യം ചെയ്യും. സംസ്കരിക്കുന്നതിന് മുന്‍പ് മൃതദേഹം അവസാനമായി കാണാന്‍ കുട്ടിയുടെ അമ്മയ്ക്ക് അവസരം നല്‍കും.
അതേസമയം, കുട്ടിയുടെ കൊലപാതകത്തില്‍ കൂടുതല്‍ പേരുടെ പങ്ക് സംശയിക്കുന്നതിനാല്‍ ഇക്കാര്യത്തിലുള്‍പ്പെടെ വ്യക്തത വരുത്തിയ ശേഷമാകും സംസ്കാരം. കുട്ടിയെ ക്രൂരമായി മര്‍ദ്ദിച്ച സ്ത്രീയും,ഒപ്പമുണ്ടായിരുന്നയാളും മാതാപിതാക്കള്‍ തന്നെയാണോയെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. അന്വേഷണം ഇവരുടെ സ്വദേശമായ ജാര്ഖണ്ഡിലേക്കുകൂടി വ്യാപിപ്പിച്ചിരിക്കുകയാണ്.
ഇന്നലെ രാവിലെ ഒന്‍പതുമണിയോടെയാണ് കുട്ടി മരണത്തിന് കീഴടങ്ങിയത്. തലയ്ക്കേറ്റ മാരക പരിക്കിനെ തുടര്‍ന്ന് മസ്തിഷ്ക രക്തസ്രാവം നിലയ്ക്കാതിരുന്നതാണ് സ്ഥിതി ഗുരുതരമാക്കിയതും മരണകാരണമായതും. ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ പോസ്റ്റ് മോര്ട്ടത്തിനെത്തിച്ചു. ഏറെ ദുരൂഹതകള്‍ ബാക്കി നിക്കുന്നതിനാല്‍ കുട്ടിയുടെ മരണത്തില്‍ കൂടുതല്‍ വിശദമായ അന്വേഷണം നടത്തുന്നുണ്ട്.
കുട്ടിയെ മര്‍ദ്ദിച്ച സ്ത്രീയും ഒപ്പമുണ്ടായിരുന്നയാളും മാതാപിതാക്കളാണോയെന്നും സ്ഥിരീകരിക്കേണ്ടതുണ്ട്. അന്വേഷണം പുരോഗമിക്കുന്നതിനാല്‍ കളമശ്ശേരി ജുമാ മസ്ജിദില്‍ നടത്താന്‍ നിശ്ചയിച്ചിരുന്ന സംസ്കാരം മാറ്റിവച്ചിട്ടുണ്ട്. അതുവരെ മൃതദേഹം കളമശ്ശേരി മെഡിക്കല്‍ കോളേജില്‍ സൂക്ഷിക്കും. കുട്ടി നിരന്തരം ശാരീരിക ഉപദ്രവങ്ങള്‍ക്ക് ഇരയായിട്ടുണ്ടെന്ന് ഏലൂര്‍ മുന്‍സിപ്പല്‍ കൗണ്‍സിലര്‍ നസീറ റസാഖ് പറഞ്ഞു.
കഴിഞ്ഞ ബുധനാഴ്ച ഉച്ചയ്ക്കാണ് ഗുരുതരാവസ്ഥയില്‍ മൂന്നുവയസുകാരനെ ആലുവ രാജഗിരി ആശുപത്രിയില്‍ പ്രവേശിപ്പിക്കുന്നത്. പരിക്കിന്റെ സ്വഭാവത്തിലും, അസ്വാഭാവികമായ മറ്റുമുറിവുകളിലും, പൊള്ളലുകളിലും സംശയം തോന്നി ആശുപത്രി അധികൃതര്‍ അറിയിച്ചതനുസരിച്ച് ഏലൂര്‍ പൊലീസ് നടത്തിയ വിശദമായ അന്വേഷണത്തിലാണ് കുട്ടിയുടെ അമ്മ തന്നെയാണ് മര്‍ദ്ദിച്ചതെന്ന് വ്യക്തമായത്.
ഇവര്‍ കുറ്റം സമ്മതിച്ചതോടെ അറസ്റ്റ് ചെയ്ത് ഇവര്‍ താമസിച്ചിരുന്ന ഏലൂരിലെ വീട്ടില്‍ ഉള്‍പ്പെടെ എത്തിച്ച് തെളിവെടുപ്പ് നടത്തിയിരുന്നു. കുട്ടിയുടെ കാല്പാദത്തിനടിയില് അടക്കം പൊള്ളലേല്‍പ്പിച്ചതിന്റെയും മുറിവേല്‍പ്പിച്ചതിന്റെയും പാടുകളുണ്ട്. കുട്ടിയെ ഉപദ്രവിച്ചതില്‍ കൂടുതല്‍ പേരുടെ പങ്കാളിത്തവും സംശയിക്കുന്നുണ്ട്. ഇതില്‍ വ്യക്തത വരുത്തിയ ശേഷമാകും സംസ്കാരം.