അമേഠി: തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ട ലംഘനവുമായി ബന്ധപ്പെട്ട് രാഹുൽ ഗാന്ധിക്കെതിരെ ഗുരുതരമായ ആരോപണങ്ങൾ ഉയർന്ന പശ്ചാത്തലത്തിൽ അമേഠിയിൽ അദ്ദേഹത്തിന്റെ നാമനിർദ്ദേശ പത്രികാ സൂക്ഷ്മ പരിശോധന മാറ്റിവെച്ചു. ഏപ്രിൽ 22ലേക്കാണ് മാറ്റിയതെന്ന് അമേഠി റിട്ടേണിംഗ് ഓഫീസർ അറിയിച്ചു.
സ്വതന്ത്ര സ്ഥാനാർത്ഥിയായ ധ്രുവ് ലാൽ നൽകിയ പരാതിയിന്മേലാണ് നടപടി.
രാഹുൽ നാമനിർദ്ദേശപത്രികയോടൊപ്പം സമർപ്പിച്ച സത്യവാങ്മൂലത്തിൽ ബ്രിട്ടൺ ആസ്ഥാനമായുള്ള ഒരു കമ്പനിയെക്കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. എന്നാൽ കമ്പനി നൽകിയ രേഖയിൽ രാഹുൽ ബ്രിട്ടീഷ് പൗരനാണെന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇന്ത്യൻ പൗരനല്ലാത്ത ഒരാൾക്ക് ലോക്സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ നിയമം അനുവദിക്കുന്നില്ലെന്ന് പരാതിക്കാരൻ ചൂണ്ടിക്കാട്ടുന്നു. വിഷയത്തിൽ വ്യക്തത വരുത്താതെ നാമനിർദ്ദേശ പത്രികയിൽ തുടർനടപടികൾ സ്വീകരിക്കുന്നത് ജനപ്രാതിനിധ്യ നിയമത്തിന്റെ ലംഘനമാണെന്നും പരാതിക്കാരൻ ആരോപിച്ചു.
2003 മുതൽ 2009 വരെയുള്ള കാലയളവിലെ കമ്പനിയുടെ ആസ്തിയെക്കുറിച്ച് വ്യക്തമായ വിവരങ്ങൾ സത്യവാങ്മൂലത്തിൽ ലഭ്യമല്ല.
രാഹുൽ ഗാന്ധി സമർപ്പിച്ച സത്യവാങ്മൂലത്തിലെ വിദ്യാഭ്യാസ യോഗ്യതകളെക്കുറിച്ചുള്ള വിവരങ്ങളും ദുരൂഹമാണെന്ന് ധ്രുവ് ലാൽ ആരോപിക്കുന്നു. രാഹുൽ ഗാന്ധി എന്ന പേരിൽ അദ്ദേഹത്തിന് കോളേജ് സർട്ടിഫിക്കറ്റ് ഇല്ലെന്നും അദ്ദേഹത്തിന്റെ കോളേജ് രേഖകളിൽ ‘റൗൾ വിൻസി’ എന്ന പേരാണ് രേഘപ്പെടുത്തിയിരിക്കുന്നതെന്നും പരാതിയിൽ പറയുന്നു.
‘രാഹുൽ ഗാന്ധിയും റൗൾ വിൻസിയും ഒരാളാണോ എന്ന് വ്യക്തമാക്കാൻ അദ്ദേഹം തയ്യാറാകണം. അല്ലാത്ത പക്ഷം യഥാർത്ഥ വിദ്യാഭ്യാസ രേഖകൾ സമർപ്പിക്കാൻ രാഹുൽ തയ്യാറാകണം.’ ധ്രുവ് ലാലിന്റെ അഭിഭാഷകൻ വ്യക്തമാക്കി.
അമേഠിയിൽ മെയ് 6നാണ് തെരഞ്ഞെടുപ്പ്. മെയ് 23നാണ് ഫലപ്രഖ്യാപനം.