തിരുവനന്തപുരം: വോട്ടർ തിരിച്ചറിയൽ കാർഡ് ഇല്ലാത്ത വോട്ടർമാർക്ക് ഫോട്ടോ പതിച്ച 11 തിരിച്ചറിയൽ രേഖകളിൽ ഏതെങ്കിലുമൊന്ന് ഹാജരാക്കിയാൽ വോട്ട് ചെയ്യാം. എപ്രിൽ 23ന് രാവിലെ ഏഴുമുതൽ വൈകിട്ട് ആറുവരെയാണ് വോട്ടെടുപ്പ്.
പാസ്പോർട്ട്, ഡ്രൈവിംഗ് ലൈസൻസ്, കേന്ദ്ര/ സംസ്ഥാന സർക്കാരുകൾ/ പൊതുമേഖലാ സ്ഥാപനങ്ങൾ/ പബ്ളിക് ലിമിറ്റഡ് കമ്പനികൾ എന്നിവർ നൽകിയ ഫോട്ടോയോടുകൂടിയ സർവീസ് തിരിച്ചറിയൽ കാർഡ്, ഫോട്ടോയോടുകൂടിയ ബാങ്ക്/ പോസ്റ്റ് ഓഫീസ് പാസ്ബുക്ക് (കേരളത്തിലെ സഹകരണ ബാങ്കുകൾ നൽകിയ പാസ് ബുക്ക് ഒഴികെ), പാൻ കാർഡ്.
നാഷണൽ പോപ്പുലേഷൻ രജിസ്റ്ററിനായി രജിസ്ട്രാർ ജനറൽ ഓഫ് ഇന്ത്യ നൽകിയ സ്മാർട്ട് കാർഡ്, എംഎൻആർഇജിഎ ജോബ് കാർഡ്, തൊഴിൽ മന്ത്രാലയം അനുവദിച്ച ആരോഗ്യ ഇൻഷുറൻസ് സ്മാർട്ട് കാർഡ്, ഫോട്ടോയോടു കൂടിയ പെൻഷൻ രേഖ, എം.പി/ എം.എൽ.എ/ എം.എൽ.സി മാർക്ക് അനുവദിച്ചിട്ടുള്ള ഔദ്യോഗിക തിരിച്ചറിയൽ കാർഡ്, ആധാർ കാർഡ് എന്നീ രേഖകളാണ് വോട്ടർ കാർഡിനു പകരമായി തിരിച്ചറിയൽ രേഖയായി തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിച്ചിട്ടുള്ളത്.
വോട്ടെടുപ്പ് നടക്കുന്ന ദിവസം ഇവയിൽ ഏതെങ്കിലും രേഖയുമായെത്തി വോട്ട് ചെയ്യാം. തിരിച്ചറിയൽ രേഖയ്ക്കൊപ്പം തെരഞ്ഞെടുപ്പ് കമ്മീഷൻ നൽകിയ പ്രത്യേക സ്ലിപ്പും ഹാജരാക്കണം.