കണ്ണൂർ: മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിൽ ഇടത് സർക്കാർ അധികാരത്തിലേറി മൂന്ന് വർഷത്തിനുള്ളിൽ മാത്രം കേരളത്തിന്റെ ക്രമസമാധാന നിലതകർത്തുകൊണ്ട് നടന്നത് 20 രാഷ്ട്രീയ കൊലപാതകങ്ങൾ. കൊല്ലപ്പെട്ടവരിലേറെയും ബി.ജെ.പി പ്രവർത്തകർ. ഭൂരിഭാഗം കേസിലെയും പ്രതികളാകട്ടെ സി.പി.എം പ്രവർത്തകരും.
ആയിരം ദിനങ്ങൾക്കിടയിൽ കേരളത്തിൽ വികസനത്തിന്റെ പെരുമഴ പെയ്യിച്ചു എന്നവകാശപ്പെടുന്ന ഇടത് ഭരണത്തിനിടയിൽ നടന്നത് ഇരുപത് രാഷ്ട്രീയ കൊലപാതകങ്ങളാണ്. 2016 ല്‍ ഒന്‍പതും 2017 ല്‍ അഞ്ചും 2018 ല്‍ നാലും 2019 ല്‍ രണ്ടും കൊലപാതകങ്ങളാണ് സംസ്ഥാനത്ത് ഉണ്ടായത്. അതിൽ പകുതിയും നടന്നത് സി.പി.എം സ്വാധീനമേഖലയായ കണ്ണൂർ ജില്ലയിലും.
കണ്ണൂർ ജില്ലയിൽ നടന്ന പത്ത് രാഷ്ട്രീയ കൊലപാതകങ്ങളിൽ ആറും നടത്തിയത് സി.പി.എമ്മുകാർ ഒരെണ്ണമാകട്ടെ എസ്.ഡി.പി.ഐയും. ഇതിൽ ഭൂരിഭാഗവും ഇരയായത് ആർ.എസ്.എസ് -ബി.ജെ.പി പ്രവർത്തകരും. ഏറ്റവുമൊടുവിൽ കാസർകോട് പെരിയയിലെ ഇരട്ടക്കൊലപാതങ്ങളിലെത്തി നിൽക്കുന്നു ആ കണക്കുകകൾ. സംസ്ഥാനത്തെ ക്രമസമാധാന നില അവതാളത്തിലാണെന്നതിന്റെ സൂചന തന്നെയാണ് വർധിച്ച രാഷ്ട്രീയ കൊലപാതകങ്ങൾ.
ഭരണ കക്ഷിയിലെ പ്രധാന പാർട്ടിയായ സി.പി.എം തന്നെ സംസ്ഥാനത്ത് നടന്ന ഭൂരിഭാഗം രാഷ്ട്രീയ കൊലപാതകങ്ങളിലും പ്രതിസ്ഥാനത്ത് ഉണ്ട് എന്നത് ക്രമസമാധാനത്തെക്കുറിച്ചുള്ള ആശങ്കകൾ വർധിപ്പിക്കുന്നു.