കൊച്ചി: മഹാരാജാസ് കോളേജിലെ എസ്എഫ്ഐ നേതാവ് അഭിമന്യുവിനെ മതമൗലിക വാദികൾ കൊലപ്പെടുത്തിയിട്ട് ഒരു വർഷം തികയുന്നതിനുമുൻപ് എസ്ഡിപിഐയുമായി സിപിഎം തെരഞ്ഞെടുപ്പ് ധാരണയിലെത്തിയതായി സൂചന. മൂന്ന് മണ്ഡലങ്ങളിലാണ് സിപിഎമ്മും എസ്ഡിപിഐയുമായി ധാരണയിലെത്തിയതായാണ് റിപ്പോർട്ടുകൾ.
ആലപ്പുഴ, എറണാകുളം, ചാലക്കുടി മണ്ഡലങ്ങളിലാണ് സിപിഎമ്മും എസ്ഡിപിഐയും ധാരണയിലെത്തിയത്. ഈ മണ്ഡലങ്ങളിൽ എസ്ഡിപിഐ സ്ഥാനാർത്ഥികൾ മത്സരിക്കുന്നുണ്ടെങ്കിലും പ്രചാരണ പ്രവർത്തനങ്ങൾ നിർജീവമാണ്. ബിജെപിയെ അധികാരത്തിൽ നിന്ന് അകറ്റാൻ ആരുമായും കൂട്ടുകൂടുമെന്ന് ഇരു പാർട്ടികളും നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു.
ആലപ്പുഴയിൽ പിഎസ് സി മുൻ ചെയർമാൻ കൂടിയായ ഡോ. കെഎസ് രാധാകൃഷ്ണനും, എറണാകുളത്ത് കേന്ദ്രമന്ത്രി കൂടിയായ അൽഫോൺസ് കണ്ണന്താനവും, ചാലക്കുടിയിൽ ശബരിമല ആചാര സംരക്ഷണത്തിനുവേണ്ടി പോരാടിയ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എഎൻ രാധാകൃഷ്ണനും തെരഞ്ഞെടുപ്പിൽ വലിയ നേട്ടമുണ്ടാക്കുമെന്ന് നേരത്തെ തന്നെ സർവേ ഫലങ്ങൾ പുറത്തുവന്നിരുന്നു. ഈ സാഹചര്യത്തിലാണ് ഇരുവരും ബിജെപിക്കെതിരെ കൈകോർക്കുന്നത്.
നിയമ സംവിധാനങ്ങളെ പരസ്യമായി വെല്ലുവിളിച്ച സംഘടനയ്ക്കൊപ്പം സംസ്ഥാനം ഭരിക്കുന്ന പാർട്ടി കൂട്ടുകൂടുന്നത് അതീവ ഗൗരവകരമാണ്. അഖില കേസിൽ ഹൈക്കോടതിക്കെതിരെ കോടതിയിടെ മുന്നിൽ പ്രതിഷേധ പ്രകടനം നടത്തി കോടതിയെ വെല്ലുവിളിച്ച എസ്ഡിപിഐക്കാർക്കെതിരെ സംസ്ഥാന സർക്കാർ കാര്യമായ നടപടികളൊന്നും സ്വീകരിച്ചിരുന്നില്ല.
ഇതാദ്യമായല്ല, മതമൗലികവാദ ശക്തികളുമായി സിപിഎം കൂട്ടുകൂടുന്നത്. സ്ഫോടനക്കേസിൽ ജയിലിൽ കഴിയുന്ന അബ്ദുൾ നാസർ മദനിയുമായും സിപിഎം മുൻപ് കൈകോർത്തിരുന്നു.