കൊളംബോ: ശ്രീലങ്കയിലെ കൊളംബോയിൽ ഈസ്റ്റർ പ്രാർത്ഥന നടക്കുന്നതിനിടെയുണ്ടായ ഭീകരാക്രമണങ്ങളിൽ മരണം 150 കടന്നു. ഇതിൽ 35 പേർ വിദേശികളാണ്. ശ്രീലങ്കൻ പോലീസിനെ ഉദ്ധരിച്ച് വാർത്താ ഏജൻസിയാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. നിരവധിയാളുകൾക്കും പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റ പലരുടേയും നില ഗുരുതരമാണ്. അതിനാൽ മരണ നിരക്ക് ഇനിയും ഉയർന്നേക്കും.
കൊളംബോയിലെ കൊച്ചിക്കോട് സെന്റ് ആന്റണീസ്, കത്തുവാപിടിയിലെ സെന്റ് സെബാസ്റ്റ്യൻസ് എന്നീ പള്ളികളിലാണ് സ്ഫോടനമുണ്ടായത്. ഈസ്റ്റർ പ്രാർത്ഥന നടക്കുന്നതിനിടെയായിരുന്നു സംഭവം. ഷാങ് റിഗില, കിംഗ്സ്ബറി ഹോട്ടലുകളിലും സ്ഫോടനമുണ്ടായി.
അതേസമയം, ഭീകരാക്രമണത്തെ ഇന്ത്യ അപലപിച്ചു. കൊളംബോയിലുണ്ടായ സ്ഫോടന പരമ്പരയെ അതിശക്തമായി അപലപിക്കുന്നുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇത്തരം പൈശാചികമായ ആക്രമണങ്ങൾ ഉണ്ടാകരുതെന്നും ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ടവരുടെയും പരുക്ക് പറ്റിയവരുടെയും കുടുംബാംഗങ്ങൾക്കുവേണ്ടിയാണ് തന്റെ പ്രാർത്ഥനയെന്നും മോദി പറഞ്ഞു.
സ്ഥിതിഗതികൾ നിരീക്ഷിച്ച് വരികയാണെന്നും ശ്രീലങ്കയിലെ ഹൈക്കമ്മീഷണറുമായി ബന്ധപ്പെടുന്നുണ്ടെന്നും വിദേശകാര്യ മന്ത്രി സുഷമസ്വരാജും വ്യക്തമാക്കി. കൊളംബോയിലുള്ള ഇന്ത്യക്കാർക്കുവേണ്ടി വിദേശകാര്യ മന്ത്രാലയം ഹെൽപ്പ് ലൈൻ തുറന്നിട്ടുണ്ട്.