മാനന്തവാടി: വയനാട്ടിലെ എൻഡിഎയുടെ പ്രചാരണത്തിന്റെ കൊട്ടിക്കലാശം കൊഴുപ്പിക്കാൻ കേന്ദ്ര പ്രതിരോധ വകുപ്പ് മന്ത്രി നിർമ്മല സീതാരാമൻ എത്തി. ഇന്ന് രാവിലെ ബത്തേരി സെന്റ് മേരീസ് കോളേജ് ഗ്രൗണ്ടിൽ വന്നിറങ്ങിയ അവർ ഗാന്ധി ജംഗ്ഷനിലെ പൊതു പരിപാടിയിലും തുടർന്നുള്ള റോഡ് ഷോയിലും പങ്കെടുത്ത ശേഷമാണ് വയനാട്ടിൽ നിന്ന് മടങ്ങിയത്.
തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിനത്തിൽ മണ്ഡലത്തിലേക്കുള്ള നിർമ്മല സീതാരാമന്റെ വരവ് പ്രവർത്തകരിൽ ആവേശം ഇരട്ടിയാക്കിയായിരുന്നു. രാവിലെ പതിനൊന്നേ കാലോടെ ബത്തേരി വന്നിറങ്ങിയ നിർമ്മല റോഡ് മാർഗം ഗാന്ധി ജംഗ്ഷനിൽ എത്തി പ്രവർത്തകരെ അഭിസംബോധന ചെയ്ത് കൊണ്ടുള്ള പൊതു പരിപാടിയിൽ പങ്കെടുത്തു.
ആയിരക്കണക്കിന് പ്രവർത്തകരാണ് നിർമ്മല സീതാരാമനെ കേൾക്കാനായി ഗാന്ധി ജംഗ്ഷനിൽ എത്തിയത്. അമേഠിയിലെ വികസന മുരടിപ്പും, അമേഠിയിലെ തോൽവി ഭയന്നുള്ള രാഹുലിന്റെ വായനാട്ടിലേക്കുള്ള വരവും, സിപിഐഎം കോൺഗ്രസ്സ് അവിശുദ്ധ കൂട്ടിക്കെട്ടിനെയും അവർ നിശിതമായി വിമർശിച്ചു. ഒപ്പം മോദി സർക്കാരിന്റെ വികസന കാഴ്ചപ്പാടും, മോദി എന്ന നേതാവിന്റെ വേർതിരിവില്ലാത്ത രാഷ്ട്രീയ വീക്ഷണവും അവർ എടുത്തു പറഞ്ഞു.
തുടർന്ന് സ്ഥാനാർത്ഥിക്കൊപ്പം തുറന്ന വാഹനത്തിൽ ഗാന്ധി ജംഗ്ഷൻ മുതൽ മൈസൂർ റോഡ് വരെ സംഘടിപ്പിച്ച റോഡ് ഷോയിലും അവർ പങ്കെടുത്തു. നിരവധി പ്രവർത്തകരാണ് വാദ്യമേളങ്ങളുടെ അകമ്പടിയോടെ നിർമ്മല സീതാരാമനെ പിന്തുടർന്നത്. ഏകദേശം ഒരു മണിക്കൂർ മാത്രം മണ്ഡലത്തിൽ ചെലവഴിച്ച നിർമ്മല സീതാരാമന്റെ സന്ദർശനം പ്രവർത്തകരിൽ അമിതാവേശവും കൊട്ടിലാശത്തിന് ഇരട്ടി മധുരവും പകർന്നു.