കൊളംബോ : ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയിൽ ഇന്ന് നടന്ന വ്യത്യസ്ത സ്ഫോടന പരമ്പരകളിൽ 207 മരണം.
രാവിലെ ആറിടങ്ങളിൽ സ്ഫോടനം ഉണ്ടായതിന് പിന്നാലെയാണ് രണ്ടിടങ്ങളിൽ കൂടി സ്ഫോടനം നടന്നത്. തലസ്ഥാനത്തെ ഹോട്ടലിലുണ്ടായ സ്ഫോടനത്തിൽ രണ്ട് പേർ കൂടി കൊല്ലപ്പെട്ടു. ഇതോടെ മരിച്ചവരുടെ എണ്ണം 207 ആയി.സ്ഫോടനത്തിൽ 450 ലേറെ പേർക്ക് പരിക്കേറ്റിട്ടുണ്ട്.മരിച്ചവരിൽ ഒരു മലയാളിയുമുണ്ട്.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തിൽ ഞായറാഴ്ച വൈകീട്ട് ആറ് മുതൽ തിങ്കളാഴ്ച പുലർച്ചെ ആറ് വരെ കർഫ്യു പ്രഖ്യാപിച്ചു.ശ്രീലങ്കയിലെ എല്ലാ വിദ്യാഭ്യാ സ്ഥാപനങ്ങളും ബുധനാഴ്ച വരെ അടച്ചിടും. ഫെയ്സ്ബുക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങൾ രാജ്യത്തു താൽക്കാലികമായി നിരോധിച്ചു.
കൊളംബോയിലെ ഹൗസിങ് കോംപ്ലക്സിലാണ് എട്ടാമത്തെ സ്ഫോടനം. കോംപ്ലക്സിലേക്കു ചാവേർ കയറി പൊട്ടിത്തെറിച്ചെന്നും ഇവിടെ മൂന്നു പേർ മരിച്ചതായും എഎഫ്പി റിപ്പോർട്ട് ചെയ്തു.
ദേഹിവെലയിലെ പ്രശസ്തമായ കൊളംബോ മൃഗശാലയ്ക്കു സമീപമായിരുന്നു ഉച്ചയോടെ ഏഴാമത്തെ സ്ഫോടനം. ഇതിൽ രണ്ടു പേർ കൊല്ലപ്പെട്ടു.
കൊളംബോയിലെ കൊച്ചിക്കോട് സെന്റ് ആന്റണീസ്, കത്തുവാപിടിയിലെ സെന്റ് സെബാസ്റ്റ്യൻസ് എന്നീ പള്ളികളിലാണ് സ്ഫോടനമുണ്ടായത്. ഈസ്റ്റർ പ്രാർത്ഥന നടക്കുന്നതിനിടെയാണ് സംഭവം. ഷാങ് റിഗില, കിംഗ്സ്ബറി , സിന്നമൺ ഗ്രാൻഡ് ഹോട്ടലുകളിലും സ്ഫോടനമുണ്ടായി.
പ്രാദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടൽ സിന്നമൺ ഗ്രാൻഡ്. ഹോട്ടലിനു സമീപം ശരീരഭാഗങ്ങൾ ചിതറിക്കിടക്കുന്നതായി പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക ചാനൽ റിപ്പോർട്ട് ചെയ്തു.
നെഗോമ്പോയിലെ പള്ളിയുടെ മേൽക്കൂര തകർന്നു വീണതും നിലത്ത് ചോര തളം കെട്ടിക്കിടക്കുന്നതും വ്യക്തമായി കാണുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരിൽ ഉൾപ്പെടുന്നതായി ശ്രീലങ്കൻ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തു.
മരണ സംഖ്യ സംബന്ധിച്ച് വ്യക്തമായ വിവരങ്ങൾ ഇനിയും പുറത്തു വന്നിട്ടില്ല. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല. ശ്രീലങ്കൻ പ്രധാനമന്ത്രിയുടെ നേതൃത്വത്തിൽ അടിയന്തിര യോഗം ചേർന്നിരുന്നു.
ശ്രീലങ്കയിലെ ഇന്ത്യൻ ഹൈക്കമ്മിഷണറുമായി ബന്ധപ്പെട്ടിട്ടുണ്ടെന്നും സ്ഥിതിഗതികൾ നിരീക്ഷിക്കുകയാണെന്നും ഇന്ത്യക്കാർ ആശങ്കപ്പെടേണ്ടെന്നും വിദേശകാര്യമന്ത്രി സുഷമ സ്വരാജ് പറഞ്ഞു.