കൊളംബോ: ശ്രീലങ്കയിലുണ്ടായ സ്ഫോടനപരമ്പരയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 207ആയി. മരണ സംഖ്യ ഇനിയും ഉയർന്നേക്കുമെന്നാണ് സൂചന. ശ്രീലങ്കൻ പൗരത്വമുള്ള കാസർകോട് സ്വദേശിനിയും മറ്റ് നാല് ഇന്ത്യക്കാരും മരിച്ചവരിൽ ഉൾപ്പെടും. ആക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഏറ്റെടുത്തിട്ടില്ല. എന്നാൽ സംഭവവുമായി ബന്ധപ്പെട്ട് 7 പേരെ അറസ്റ്റ് ചെയ്തിരുന്നു.
അതേസമയം, ആക്രമണം നടക്കാൻ സാധ്യതയുണ്ടെന്ന് നേരത്തെ ഇന്റലിജൻസ് ബ്യൂറോയുടെ അറിയിപ്പുണ്ടായിരുന്നുവെന്ന് പ്രധാനമന്ത്രി റെനിൽ വിക്രമസിംഗെ പറഞ്ഞു. എന്നാൽ ഇത് സംബന്ധിച്ച് കൂടുതൽ വിശദാംശങ്ങൾ പുറത്തുവന്നിട്ടില്ല. നാഷണൽ തൗഹിദ് ജമാ അത്ത് എന്ന തീവ്ര മത സംഘടന ആക്രമണം നടത്തുമെന്ന് ഭീഷണി മുഴക്കിയിരുന്നതായും റിപ്പോർട്ടുകളുണ്ട്. രാജ്യത്തൊട്ടാകെ സുരക്ഷ ശക്തമാക്കിയതായും പ്രധാനമന്ത്രി അറിയിച്ചു.
ശ്രീലങ്കയിലെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളും ബുധനാഴ്ച വരെ അടച്ചിടും. ഫേസ്ബുക്, ഇൻസ്റ്റഗ്രാം ഉൾപ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങൾ രാജ്യത്ത് താൽക്കാലികമായി നിരോധിച്ചു.