കൊളംബോ : കൊളംബോയില്‍ ഇന്നലെയുണ്ടായ സ്ഫോടന പരമ്പരയുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷ തുടരവേ വിമാനത്താവളത്തിന് സമീപത്ത് നിന്നും പൈപ്പ് ബോംബ് കണ്ടെടുത്തു.ശ്രീലങ്കന്‍ വ്യോമസേന ബോംബ് നിര്‍വീര്യമാക്കി.
തദ്ദേശമായി നിര്‍മ്മിച്ച പൈപ്പ് ബോംബാണ് കണ്ടെടുത്തത്. വിമാനത്താവളത്തിന്റെ പ്രധാന ടെര്‍മിനലിലേയ്ക്കുള്ള റോഡിലാണ് ബോംബ് കണ്ടെത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ വീണ്ടും ബോംബ് കണ്ടെടുത്തത് പ്രദേശവാസികളില്‍ ഭീതി പരത്തി.
ബോംബ് തദ്ദേശീയമായി നിര്‍മ്മിച്ചതാണെന്ന് വ്യോമസേനവക്താവ് ദീഹാന് സെനിവിരാത്നെ അറിയിച്ചു.
അതേസമയം, ശ്രീലങ്കയുടെ തലസ്ഥാനമായ കൊളംബോയില്‍ നടന്ന വ്യത്യസ്ത സ്ഫോടന പരമ്പരകളില്‍ മരിച്ചവരുടെ എണ്ണം 290 ആയെന്നും സ്ഫോടനത്തില്‍ 500 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നും ശ്രീലങ്കന്‍ പ്രതിനിധിയായ തിലക് മാരപ്പാനയുമായുള്ള സംഭാഷണത്തിന് ശേഷം വിദേശകാര്യ മന്ത്രി സുഷമാ സ്വരാജ് അറിയിച്ചു.
മരിച്ചവരില്‍ 5 ഇന്ത്യാക്കാരും ഉള്‍പ്പെടുന്നു. മരിച്ച 3 ഇന്ത്യക്കാരുടെ പേരുവിവരങ്ങള്‍ ശ്രീലങ്കന്‍ ദേശീയ ആശുപത്രി അധികൃതര്‍ കൊളംബോയിലെ ഇന്ത്യന്‍ ഹൈകമ്മിഷണര്ക്ക് കൈമാറി. ലക്ഷ്മി, നാരായണന് ചന്ദ്ര ശേഖരന്, രമേശ് എന്നിവരാണ് മരിച്ചത്. ഇവരെ സംബന്ധിച്ച മറ്റ് വിവരങ്ങള്‍ അന്വേഷിച്ചു വരുന്നതായി സുഷമാ സ്വരാജ് ട്വീറ്റ് ചെയ്തു.
മരിച്ചവരില്‍ ഒരു മലയാളിയുമുണ്ട്. കാസര്‍കോട് മൊഗ്രയില്‍ പുത്തൂര്‍ സ്വദേശി പി എസ് റസീന (58) യാണ് മരിച്ചത്.
അതേസമയം, ഈസ്റ്റര്‍ ദിനത്തില്‍ കൊളംബോയിലെ വിവിധ നഗരങ്ങളിലുണ്ടായ സ്ഫോടന പരമ്പരയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി അനുശോചനം അറിയിച്ചു. ഇത്തരം കാടത്തം നിറഞ്ഞ പ്രവര്‍ത്തനങ്ങള്‍ക്ക് ഈ മേഖലയില്‍ സ്ഥാനമില്ല.
ശ്രീലങ്കയിലെ ജനങ്ങള്‍ക്ക് ഇന്ത്യ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുകയാണ്. പ്രിയപ്പെട്ടവരെ നഷ്ടപ്പെട്ട കുടുംബങ്ങളുടെയും പരുക്കേറ്റവരുടെയും ഒപ്പം തന്റെ പ്രാര്‍ഥനകളുണ്ടെന്നും പ്രധാനമന്ത്രി അറിയിച്ചു.
Strongly condemn the horrific blasts in Sri Lanka. There is no place for such barbarism in our region. India stands in solidarity with the people of Sri Lanka. My thoughts are with the bereaved families and prayers with the injured.
— Narendra Modi (@narendramodi) April 21, 2019
ഇന്ത്യയുടെ ഭാഗത്ത് നിന്നും എല്ലാ സഹായസഹകരണങ്ങളും നല്‍കുമെന്നും ആവശ്യമെങ്കില്‍ മെഡിക്കല്‍ സംഘങ്ങളടക്കം ഇന്ത്യ സൗകര്യപ്പെടുത്തുമെന്നും ശ്രീലങ്കന്‍ വിദേശകാര്യ മന്ത്രിയെ അറിയിച്ചതായി സുഷമാ സ്വരാജ് ട്വിറ്ററില്‍ അറിയിച്ചു.
സ്ഫോടനത്തിന്റെ പശ്ചാത്തലത്തില്‍ ഞായറാഴ്ച വൈകീട്ട് ആറ് മുതല്‍ തിങ്കളാഴ്ച പുലര്‍ച്ചെ ആറ് വരെ കര്‍ഫ്യു പ്രഖ്യാപിച്ചു.ശ്രീലങ്കയിലെ എല്ലാ വിദ്യാഭ്യാ സ്ഥാപനങ്ങളും ബുധനാഴ്ച വരെ അടച്ചിടും. ഫെയ്സ്ബുക്, ഇന്‍സ്റ്റഗ്രാം ഉള്‍പ്പെടെയുള്ള സമൂഹമാദ്ധ്യമങ്ങള്‍ രാജ്യത്തു താല്‍ക്കാലികമായി നിരോധിച്ചു.
കൊളംബോയിലെ ഹൗസിങ് കോംപ്ലക്സിലാണ് എട്ടാമത്തെ സ്ഫോടനമുണ്ടാത്. കോംപ്ലക്സിലേക്കു ചാവേര്‍ കയറി പൊട്ടിത്തെറിച്ചെന്നും ഇവിടെ മൂന്നു പേര് മരിച്ചതായും എഎഫ്പി റിപ്പോര്‍ട്ട് ചെയ്തു.
ദേഹിവെലയിലെ പ്രശസ്തമായ കൊളംബോ മൃഗശാലയ്ക്കു സമീപമായിരുന്നു ഉച്ചയോടെ ഏഴാമത്തെ സ്ഫോടനം. ഇതില്‍ രണ്ടു പേര് കൊല്ലപ്പെട്ടു.
കൊളംബോയിലെ കൊച്ചിക്കോട് സെന്റ് ആന്റണീസ്, കത്തുവാപിടിയിലെ സെന്റ് സെബാസ്റ്റ്യന്‍സ് എന്നീ പള്ളികളിലാണ് സ്ഫോടനമുണ്ടായത്. ഈസ്റ്റര്‍ പ്രാര്‍ത്ഥന നടക്കുന്നതിനിടെയാണ് സംഭവം. ഷാങ് റിഗില, കിംഗ്സ്ബറി , സിന്നമണ്‍ ഗ്രാന്‍ഡ് ഹോട്ടലുകളിലും സ്ഫോടനമുണ്ടായി.
പ്രാദേശിക സമയം 8.45 ഓടെയാണ് സ്ഫോടനം നടന്നത്. പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിക്ക് അടുത്താണ് ഹോട്ടല്‍ സിന്നമണ്‍ ഗ്രാന്‍ഡ്. ഹോട്ടലിനു സമീപം ശരീരഭാഗങ്ങള്‍ ചിതറിക്കിടക്കുന്നതായി പൊലീസിനെ ഉദ്ധരിച്ച് പ്രാദേശിക ചാനല്‍ റിപ്പോര്‍ട്ട് ചെയ്തു.
നെഗോമ്പോയിലെ പള്ളിയുടെ മേല്‍ക്കൂര തകര്‍ന്നു വീണതും നിലത്ത് ചോര തളം കെട്ടിക്കിടക്കുന്നതും വ്യക്തമായി കാണുന്ന വീഡിയോ സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. വിദേശ ടൂറിസ്റ്റുകളും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നതായി ശ്രീലങ്കന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്തു.
മരണ സംഖ്യ സംബന്ധിച്ച് വ്യക്തമായ വിവരങ്ങള്‍ ഇനിയും പുറത്തു വന്നിട്ടില്ല. അതേസമയം, ആക്രമണവുമായി ബന്ധപ്പെട്ട് 13 പേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സ്ഫോടനത്തിന്റെ ഉത്തരവാദിത്തം ഇതുവരെ ആരും ഏറ്റെടുത്തിട്ടില്ല.
പ്രത്യേക തമിഴ് രാഷ്ട്രമെന്ന ആവശ്യം ഉന്നയിച്ച് എല്‍ടിടിഇയുടെ തേരോട്ടം സജീവമായിരുന്ന ശ്രീലങ്ക സമാധാന അന്തരീക്ഷം കൈവരിച്ചത് 2009 ല്‍ ലങ്കന്‍ സൈന്യം എല്‍ടിടിഇ നേതാവ് വേലുത്തമ്പി പ്രഭാകരനെ വധിച്ചതോടെയായിരുന്നു.