ശ്രീനഗർ : പുൽവാമ ആക്രമണത്തിനു പിന്നിൽ പാകിസ്ഥാൻ കേന്ദ്രമാക്കി പ്രവർത്തിക്കുന്ന ജയ്ഷെ മുഹമ്മദ് ഭീകരരെ തകർത്തെറിഞ്ഞ് ഇന്ത്യ . സൈന്യം കൊലപ്പെടുത്തിയ 27 ജയ്ഷെ മുഹമ്മദ് ഭീകരരിൽ 19 പേരാണ് ഇന്ത്യൻ സൈനികരുടെ വീരമൃത്യൂവിനിടയാക്കിയ പുൽവാമ ഭീകരാക്രമണത്തിനു പിന്നിൽ പ്രവർത്തിച്ചത്. ഈ വർഷം 66 ഭീകരരെയാണ് ഇന്ത്യൻ സേന കൊലപ്പെടുത്തിയത്.
പുൽവാമ ഭീകരാക്രമണം നടന്ന് 45 ദിവസം പിന്നിട്ടപ്പോഴേയ്ക്കും സ്ഫോടനത്തിനു പിന്നിൽ പ്രവർത്തിച്ച സംഘത്തെ ഇല്ലായ്മ ചെയ്യാൻ ഇന്ത്യയ്ക്ക് കഴിഞ്ഞു. 19 പേരെ വകവരുത്തിയപ്പോൾ നാമമാത്രമായി ബാക്കിയുണ്ടായിരുന്നവരെ ശക്തമായ സൈനിക സാന്നിദ്ധ്യത്താൽ നിഷ്ക്രിയരാക്കാനും സാധിച്ചു.പുൽ വാമ ആക്രമണം നടന്ന് കുറച്ച് ദിവസങ്ങൾക്കുള്ളിൽ തന്നെ ജയ്ഷെ മുഹമ്മദിലെ നാലു ഭീകരരെ കൊലപ്പെടുത്താനും,നാലു പേരെ പിടികൂടാനും ഇന്ത്യയ്ക്ക് കഴിഞ്ഞു.
പുൽവാമ ഭീകരാക്രമണത്തിന് ശേഷം ആരംഭിച്ച സൈനിക നടപടിയിലൂടെ ജമ്മുകശ്മീരിലെ ഭീകര സംഘടനകളുടെ ഒരു വലിയ ശൃംഖലയെ തന്നെ ഇല്ലാതാക്കാനായെന്നും സൈന്യം പ്രസ്താവിച്ചു.
നിസാർ അഹമ്മദ് ,സജ്ജാദ് എന്നീ കൊടും ഭീകരരെയും എ എൻ ഐ അറസ്റ്റ് ചെയ്തിരുന്നു .ചാവേറിനു സഹായം ചെയ്ത് നൽകിയത് ഇവരാണെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.