തിരുവനന്തപുരം: കടൽക്ഷോഭത്തിന്റെയും കാലാവസ്ഥ വ്യതിയാനത്തിന്റെയും പശ്ചാത്തലത്തിൽ തീരദേശത്ത് ഒരു മാസത്തേക്ക് സൗജന്യ റേഷൻ നൽകാൻ ഇന്ന് ചേർന്ന മന്ത്രിസഭ തീരുമാനിച്ചു. സർക്കാർ ജീവനക്കാരുടെയും പെൻഷനേഴ്സിന്റെയും ആരോഗ്യ ഇൻഷുറൻസ് പദ്ധതിക്കായി റിലയൻസിന് കരാർ നൽകാനും യോഗം തീരുമാനിച്ചു.
കാലാവസ്ഥ വ്യതിയാനവും കടൽ ക്ഷോഭവും കണക്കിലെടുത്താണ് തീരപ്രദേശത്തെ ജനങ്ങൾക്ക് ഒരു മാസത്തെ റേഷൻ അനുവദിക്കാൻ മന്ത്രിസഭ തീരുമാനിച്ചത്. എന്നാൽ മാതൃക പെരുമാറ്റച്ചട്ടം നിലനിൽക്കുന്നതിനാൽ തെരഞ്ഞടുപ്പ് കമ്മീഷന്റെ അനുമതിയോടെ മാത്രമേ ഇത് സംബന്ധിച്ച അന്തിമ തീരുമാനം ഉണ്ടാകൂ. സംസ്ഥാനത്ത് ശക്തമായ മഴക്കും കാറ്റിനും കടലാക്രമണത്തിനും സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് ഇപ്പോഴും നിലനിൽക്കുകയാണ്.
രണ്ട് ദിവസമായി തുടരുന്ന കടൽ ക്ഷോഭത്തിൽ വലിയ നാശനഷ്ടമാണ് സംസ്ഥാനത്തെ തീരപ്രദേശങ്ങളിൽ ഉണ്ടായത്. തിരുവനന്തപുരത്തെ വലിയതുറയിൽ നിന്നുൾപ്പെടെ ജനങ്ങളെ താൽക്കാലിക ക്യാമ്പുകളിലേക്ക് മാറ്റി പാർപ്പിച്ചരുന്നു. ഇതിന് പുറമേ കടൽ പ്രക്ഷുബ്ധമാകുമെന്ന മുന്നറിയിപ്പ് ഉള്ളതിനാൽ തൊഴിലാളികൾക്ക് കടലിൽ പോകാൻ സാധിക്കാത്ത അവസ്ഥ കൂടിയുണ്ട്. തീരദേശം വറുതിയിലേക്ക് നീങ്ങിയിട്ടും സർക്കാർ അനങ്ങാപാറ നയം സ്വീകരിക്കുന്നതായി ആക്ഷേപം ഉയർന്ന സാഹചര്യത്തിൽ കൂടിയാണ് സൗജന്യ റേഷൻ നൽകാൻ തീരുമാനമായത്.
ഇതോടൊപ്പം സർക്കാർ ജീവനക്കാരുടേയും പെൻഷൻകാരുടേയും ഇൻഷുറൻസ് പദ്ധതിക്കും മന്ത്രി സഭ അംഗീകാരം നൽകി. ഇൻഷുറൻസ് പരിധി 6 ലക്ഷമാക്കി ഉയർത്തും. ഇതുമായി ബന്ധപ്പെട്ട ഏറ്റവും കുറഞ്ഞ തുകയുടെ ടെൻഡർ സമർപ്പിച്ചത് റിലയൻസാണ്. അതിനാൽ റിലയൻസിന് കരാർ നൽകാൻ ധനകാര്യ വകുപ്പ് ശുപാർശ ചെയ്യുകയായിരുന്നു. ഈ നിർദേശമാണ് മന്ത്രിസഭ ഇന്ന് അംഗീകരിച്ചത്.
ഇതു കൂടാതെ ചീമേനി ജയിലിൽ കഴിയുന്ന 70 വയസിന് മുകളിൽ പ്രായമുള്ളതും ശിക്ഷാ കാലാവധി പൂർത്തിയാക്കിയതുമായ 4 തടവുകാരെ വിട്ടയക്കാനും മന്ത്രിസഭ തീരുമാനിച്ചു. ജയിൽ ഉപദേശക സമിതി സമർപ്പിച്ച ശുപാർശയുടെ അടിസ്ഥാനത്തിലാണ് തടവുകാരെ വിട്ടയക്കാൻ തീരുമാനമായത്.