ന്യൂഡൽഹി: സർവ്വീസുകൾ മുടങ്ങാൻ കാരണമായ സെർവർ തകരാർ പരിഹരിച്ചതായി എയർ ഇന്ത്യ അധികൃതർ. ആറുമണിക്കൂറോളമാണ് സെർവർ തകരാർ കാരണം എയർഇന്ത്യയുടെ സർവ്വീസുകൾ മുടങ്ങിയത്.
പുലർച്ചെ മൂന്ന് മുപ്പതോടെയാണ് എയർ ഇന്ത്യയുടെ സെർവർ തകരാറിലാവുന്നത് . ഇതേ തുടർന്ന് രാജ്യാന്തര തലത്തിലുള്ള വിമാനസർവീസുകൾ മുടങ്ങി .ബോർഡിങ് പാസുകൾ എടുക്കാൻ സാധിക്കാതിരുന്നതോടെയാണ് സെർവർ തകരാർ ശ്രദ്ധയിൽപെട്ടത്. ലോകവ്യാപകമായി യാത്രക്കാർ കുടുങ്ങിയതോടെ വിമാനത്താവളങ്ങൾ നിറഞ്ഞുകവിഞ്ഞ അവസ്ഥയിലായിരുന്നു.
എയര്‍ ഇന്ത്യ വിമാനങ്ങളെ ആശ്രയിച്ച ആഭ്യന്തര, അന്താരാഷ്ട്ര യാത്രക്കാരാണ് ഇതോടെ ദുരിതത്തിലായത്. ഡല്‍ഹി ഇന്ദിരാഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിലടക്കം യാത്രക്കാർ തിങ്ങി നിറഞ്ഞു. ആറുമണിക്കൂറുകൾക്ക് ശേഷം സെർവർ തകരാർ പരിഹരിച്ച് സർവ്വീസുകൾ പുനരാംഭിച്ചെങ്കിലും ചില സർവീസുകൾക്ക് തടസ്സം നേരിടാൻ സാധ്യതയുണ്ടെന്നും എയർ ഇന്ത്യ അധികൃതർ അറിയിച്ചു.