ന്യൂഡൽഹി ; കുവൈറ്റില്‍ നേഴ്സുമാരെ റിക്രൂട്ട് ചെയ്യുവെന്ന രീതിയിൽ പ്രചരിക്കുന്ന പരസ്യങ്ങള്‍ വ്യാജമെന്ന് ഇന്ത്യന്‍ എംബസി. കുവൈത്ത് ആരോഗ്യ മന്ത്രാലയം റിക്രൂട്ട്മെന്റ് സംബന്ധിച്ച് അറിയിപ്പ് നൽകിയിട്ടില്ലെന്നും എംബസി അറിയിച്ചു.
കുവൈത്തിലേക്കുള്ള നേഴ്സിംഗ് റിക്രൂട്ട്മെന്റിൽ ലക്ഷങ്ങൾ കോഴ വാങ്ങുന്നുവെന്ന ആരോപണം വന്നപ്പോൾ റിക്രൂട്ടിംഗ് നോർക്ക റൂട്ട്സ് അടക്കമുള്ള സർക്കാർ ഏജൻസികൾ വഴിയാക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാൽ സർക്കാർ ഏജൻസികളെ നോക്കുകുത്തിയാക്കിയാണ് റിക്രൂട്ട്മെൻറ് മാഫിയ വീണ്ടും പരസ്യം നൽകിയിരിക്കുന്നത്. ഇ-മൈഗ്രേറ്റ് വഴി ഇപ്പോള്‍ റിക്രൂട്ട്മെന്റ് നടക്കുന്നുവെന്ന് കാണിച്ചാണ് പരസ്യങ്ങൾ നൽകിയിരിക്കുന്നത് .
കുവൈത്തിലേക്ക് നേഴ്സുമാരുടെ ഒഴിവുണ്ടെന്ന് വ്യാപകമായി പരസ്യം നൽകുന്നത് ശ്രദ്ധയിൽ പെട്ടതോടെയാണ് ഇന്ത്യൻ എംബസി മുന്നറിയിപ്പുമായി രംഗത്തിറങ്ങിയത്. കുവൈത്ത് ആരോഗ്യ മന്ത്രാലയമോ മറ്റേതെങ്കിലും ഏജന്‍സികളോ ഇപ്പോള്‍ റിക്രൂട്ട്മെന്റ് നടത്താന്‍ എംബസിയെ സമീപിച്ചിട്ടില്ല.