കുവൈറ്റ് സിറ്റി: യാചനക്ക് പിടിക്കപ്പെട്ടാൽ കുടുംബസമേതം നാടുകടത്തുമെന്ന് ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ് നൽകി. ഒരു ഇളവും നൽകാതെ ഉടൻ നാടുകടത്താൻ നടപടി സ്വീകരിക്കണമെന്ന് ബന്ധപ്പെട്ട വകുപ്പുകൾക്ക് മന്ത്രാലയം നിർദേശം നൽകി. സ്ത്രീകളാണ് പിടിക്കപ്പെടുന്നതെങ്കിൽ ഭർത്താവും മക്കളുമുൾപ്പെടെ കുവൈത്ത് വിടേണ്ടി വരും.
കമ്പനി ജീവനക്കാർ പിടിക്കപ്പെട്ടാൽ കമ്പനി വൻ തുക പിഴ നൽകേണ്ടി വരും. മാത്രമല്ല കമ്പനിയുടെ ഫയൽ മരവിപ്പിക്കുകയും ചെയ്യും. കമ്പനികൾക്ക് കീഴിൽ സന്ദർശന വിസയിൽ എത്തിയവരാണ് യാചനയിലേർപ്പെട്ടതെങ്കിലും സ്പോൺസറിങ് കമ്പനിയുടെ ഫയൽ മരവിപ്പിക്കും.
ഗാർഹികത്തൊഴിലാളികൾ യാചനക്കിടെ പിടിക്കപ്പെട്ടാൽ സ്പോൺസർമാർക്കെതിരെയും നടപടിയെടുക്കും.
റമദാനിൽ യാചന പിടികൂടാൻ മഫ്തി വേഷത്തിലുള്ള പൊലീസുകാരെയും വനിതാ പൊലീസിനെയും നിയോഗിക്കും. പ്രധാന വിപണികളിലും വ്യാപാര സമുച്ചയങ്ങളിലും പള്ളികളിലും പരിശോധനക്ക് പ്രത്യേക സംഘത്തെ നിയോഗിക്കുന്നുണ്ട്.
അംഗീകാരമുള്ള സന്നദ്ധ സംഘടനകൾക്ക് മാത്രമാണ് നിബന്ധനകളോടെ പിരിവിന് അനുമതി നൽകുക. മന്ത്രാലയം നൽകിയ പ്രത്യേക അനുമതി കാർഡ് കൈവശമില്ലാതെ ധനസമാഹരണം നടത്തുന്നത് നിയമലംഘനമാണ്. കെ.നെറ്റ് വഴിയോ ഓൺലൈൻ മണി ട്രാൻസ്ഫർ സംവിധാനമുപയോഗപ്പെടുത്തിയോ അല്ലാതെ ആളുകളിൽനിന്ന് പണം നേരിട്ട് സ്വീകരിക്കുക, അനുമതിയില്ലാതെ പള്ളികൾ, ഷോപ്പിങ് കോംപ്ലക്സുകൾ എന്നിവിടങ്ങളിൽ ധനസമാഹരണം നടത്തുക എന്നിവയും നിയമലംഘനമാണ്.