പുണ്യമാസമായ റമദാൻ തുടങ്ങാനിരിക്കെ നിരവധി തടവുപുള്ളികൾക്ക് ശിക്ഷാ ഇളവ് ആനുകൂല്യം നൽകി യു എ ഇ. യു എ ഇ പ്രസിഡന്റ് ഷേഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ പുറപ്പെടുവിച്ച ഉത്തരവ് പ്രകാരം 3500 തടവുപുള്ളികൾക്ക് മോചനം സാധ്യമാകും.
റമദാൻ മാസം ആരംഭിക്കാനിരിക്കെ വിവിധ കുറ്റകൃത്യങ്ങളിൽ ശിക്ഷ അനുഭവിക്കുന്ന 3500 തടവുകാരെ വിട്ടയക്കുവാൻ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ തടവുകാർക്ക് ഈ ആനുകൂല്യം ലഭ്യമാകും. സാമ്പത്തിക കുറ്റകൃത്യങ്ങളിൽ പെട്ട് തടവിൽ കഴിയുന്നവർക്കും ഈ ഇളവ് ലഭിക്കുമെന്ന് ഉത്തരവിൽ പറയുന്നു. പുതിയ ജീവിതം തുടങ്ങാനും, കുടുംബത്തെ സഹായിക്കാനുമുള്ള അവസരമാണ് ഇതുവഴി തടവ് ശിക്ഷ അനുഭവിച്ചവർക്ക് ലഭിക്കുന്നത്.
റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിൽ ഷാർജ ഭരണാധികാരിയും യു എ ഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് ഡോ സുൽത്താൻ ബിൻ മുഹമ്മദ് അൽ ഖാസിമി 377 തടവുകാരെ മോചിപ്പിക്കാൻ ഉത്തരവിട്ടു. വിവിധ രാജ്യക്കാരായ ആളുകൾ ഇതിൽ പെടും.
റാസ് അൽ ഖൈമ ഭരണാധികാരിയും, യു എ ഇ സുപ്രീം കൗൺസിൽ അംഗവുമായ ഷെയ്ഖ് സഊദ് ബിൻ സഖർ അൽ ഖാസിമി വിവിധ രാജ്യക്കാരായ 306 തടവുകാരുടെ മോചനത്തിനാണ് ഉത്തരവിട്ടത്.
യു എ ഇ സുപ്രീം കൗൺസിൽ അംഗവും, ഉം അൽ ഖവൈൻ ഭരണാധികാരിയുമായ ഷെയ്ഖ് സഊദ് ബിൻ റാഷിദ് അൽ മുഅല്ലയും റമദാൻ പ്രമാണിച്ചുള്ള ശിക്ഷാ ഇളവ് പ്രഖ്യാപിച്ചിട്ടുണ്ട്.