കൊല്ലം: ഛത്തീസ് ഗഡിലെ ഭക്ഷ്യ വിതരണ ഫണ്ട് ക്രമക്കേടിൽ കൊല്ലത്ത് തെളിവെടുപ്പ്. പ്രതിയായ പോലീസുദ്യോഗസ്ഥയെ കൊല്ലം പുത്തൂരിലെത്തിച്ചാണ് തെളിവെടുപ്പ് നടത്തുന്നത്. ഛത്തീസ് ഗഡ് മുൻ ഡിജിപി മുകേഷ് ഗുപ്തയടക്കം പ്രതിയായ കേസിൽ മൂന്നൂറ് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് കേസ്.
2015 ലാണ് ഛത്തീസ് ഗഡിൽ ഏറെ കോളിളക്കമുണ്ടായ കേസ് നടന്നത്. പൊതുവിതരണ കേന്ദ്രങ്ങൾ വഴി ഭക്ഷ്യ ധാന്യങ്ങൾ വിതരണം ചെയ്യാൻ സർക്കാർ നൽകിയ മുന്നൂറ് കോടിയോളം രൂപ ഛത്തീസ് ഗഡ് മുൻ ഡിജിപി മഹേഷ് ഗുപ്തയും ഇദ്ദേഹത്തിന്റെ കോൺഫിഡൻഷ്യൽ അസിസ്റ്റന്റും കൊല്ലം പുത്തൂർ സ്വദേശിനിയുമായ രേഖാ നരേഖാ നായരും ചേർന്ന് തട്ടിച്ചുവെന്നാണ് കേസ്.
തട്ടിയെടുത്തപണം വിവിധ അക്കൗണ്ടിലേക്ക് മാറ്റുകയും കേരളത്തിലും മറ്റ് സംസ്ഥാനങ്ങളിലുമായി വസ്തുവകകൾ വാങ്ങിക്കൂട്ടുകയുമായിരുന്നു. ഭൂമിയിടപാടിന്റെ രേഖകൾ പുത്തൂരിലെ വീട്ടിൽ സൂക്ഷിച്ചതായുള്ള സംശയത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരെ നാട്ടിലെത്തിച്ച് വീണ്ടും തെളിവ് എടുപ്പ് നടത്തുന്നത്. ഛത്തീസ് ഗഡ് പോലീസ് കേരള പോലീസിന്റെ സഹായത്തോടെയാണ് തെളിവെടുപ്പ് നടത്തിയത്.
ഛത്തീസ് ഗഡ് സാമ്പത്തിക കുറ്റാന്വേഷണ വിഭാഗം ക്രമക്കേടുകൾ കണ്ടെത്തിയതിനെ തുടർന്ന് ഇവരുടെ അക്കൗണ്ടുകൾ നേരത്തെ തന്നെ മരവിപ്പിക്കുകയും നാട്ടിലെ വീടും വസ്തുവകകളും സീൽ ചെയ്യുകയും ചെയ്തിരുന്നു.
അതേ സമയം, കേസിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്ത് വിടാൻ ഛത്തീസ് ഗഡ് പോലീസ് തയ്യാറായിട്ടില്ല.