കൊച്ചി: വടക്കന്‍ പറവൂര്‍ ശാന്തിവനം ജൈവ വൈവിധ്യ കേന്ദ്രം ഇല്ലാതാക്കുന്ന കെ എസ് ഇ ബിയുടെ നിര്‍മാണങ്ങള്‍ക്കെതിരായ ജനകീയ പ്രതിരോധം ശക്തമാകുന്നു. പരിസ്ഥിതി അനുകൂല വികസനങ്ങള്‍ മുന്നോട്ടുവച്ച് അധികാരത്തിലേറിയ ഇടതുസര്‍ക്കാര്‍ ഭരണത്തില്‍ നടക്കുന്ന പരിസ്ഥിതി ദോഷ പദ്ധതികളുടെ ഒടുവിലത്തെ ഉദാഹരണമായി ശാന്തിവനം ചൂണ്ടിക്കാണിക്കപ്പെടുന്നു.
ആറന്മുളയിലേതിനുസമാനമായ പ്രക്ഷോഭങ്ങളിലൂടെ ഇവിടെയും ആവാസവ്യവസ്ഥയെ സംരക്ഷിക്കാന്‍ ബി ജെ പി ശക്തമായി രംഗത്തുണ്ടാവുമെന്ന് ശാന്തിവനം ജൈവ വൈവിധ്യകേന്ദ്രം സന്ദര്‍ശിച്ച വി മുരളീധരന് എം പി വ്യക്തമാക്കി.
ഇരുന്നൂറുവര്ഷത്തിലധികം പഴക്കമുള്ളതാണ് വടക്കന്‍ പറവൂര്‍ കോട്ടുവള്ളി വഴിക്കുളങ്ങര പാതയോരത്തുള്ള ജൈവ വൈവിധ്യ കേന്ദ്രം.കെ എസ് ഇ ബിയുടെ നിര്‍ദിഷ്ട ചെറായി- മന്നം 110 കെ വി ലൈന്‍ വലിക്കുന്നതിന് ടവറുകള്‍ സ്ഥാപിക്കാനാണ് നിബിഡമായ ജൈവ സമ്പത്ത് ഇല്ലാതാക്കികൊണ്ടുള്ള നിര്‍മാണങ്ങള്‍ ആരംഭിച്ചിട്ടുള്ളത്.50 മീറ്റര്‍ താഴ്ചയില്‍ അഞ്ചുപില്ലറുകള് സ്ഥാപിക്കാനുള്ള പൈലിങ് ജോലികള്‍ പുരോഗമിക്കുമ്പോള്‍ തന്നെ എട്ടുമരങ്ങള് വെട്ടിക്കഴിഞ്ഞു.പദ്ധതിതുടര്ന്നാല് 50 ലധികം മരങ്ങള്‍ക്ക് മേല്‍ കോടാലി വീഴും.124 ഇനം സസ്യങ്ങളും,138 ഇനം പക്ഷികളും,147 ഇനം പൂമ്പാറ്റകളും ഇവിടെയുണ്ട്.ശാന്തിവനത്തെ മുഴുവനായും ഇല്ലാതാക്കുന്ന സ്ഥിതിയിലേക്ക് കെ എസ് ഇ ബി നിര്‍മാണങ്ങള്‍ നീങ്ങിയതോടെ വിവിധ കോണുകളില്‍ നിന്ന് പ്രതിഷേധം കനത്തത്.ബി ജെ പി ദേശീയ നിര്‍വാഹക സമിതിയംഗം വി മുരളീധരന് എം പി ശാന്തിവനത്തിലെത്തി ഇവിടത്തെ സര്‍പ്പ കാവുകളും,കുളങ്ങളും കെ എസ് ഇ ബിയുടെ നിര്‍മാണം നടന്ന ഭാഗങ്ങളും സന്ദര്‍ശിച്ചു. ആറന്മുളയിലേതിന് സമാന പ്രക്ഷോഭങ്ങള്‍ക്ക് ഇവിടെയും ബി ജെ പി നേതൃത്വം നല്‍കുമെന്ന് അദ്ദേഹം പറഞ്ഞു.
ബി ജെ പി പറവൂര്‍ നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ പ്രദേശത്ത് പ്രതിഷേധ മാര്‍ച്ചും ധര്‍ണ്ണയും സംഘടിപ്പിച്ചു.നേതാക്കളായ രേണു സുരേഷ്,എന്‍ കെ മോഹന്‍ദാസ്,കെ എസ് ഷൈജു,എസ് ജയകൃഷ്ണന് എന്നിവര്‍ നേതൃത്വം നല്കി.
അതേസമയം, ശാന്തിവനം സംരക്ഷിക്കാൻ വിദ്യാർത്ഥി കൂട്ടായ്മ സംഘടിപ്പിച്ച് എബിവിപി യും രംഗത്തെത്തി. 200 വർഷത്തിലേറെ പഴക്കമുള്ള സർപ്പക്കാവുകൾ സംരക്ഷിക്കണമെന്ന് കൂട്ടായ്മ ആവശ്യപ്പെട്ടു.
നാടിന്റെ പൈതൃകമാണ് സർക്കാർ ഉന്മൂലനം ചെയ്യാൻ ശ്രമിക്കുന്നതെന്ന് എബിവിപി ആരോപിച്ചു. കാടിനും കാവുകൾക്കും കേടുപാട് പറ്റാത്തവണ്ണം ഈ പദ്ധതി യാഥാർഥ്യമാക്കാൻ കഴിയുമെന്നിരിക്കെ സർക്കാരും കെഎസ്ഇബിയും വാശി അവസാനിപ്പിച്ച് ഇത് സംരക്ഷിക്കണമെന്നും എബിവിപി ആവശ്യപ്പെട്ടു .
വിവിധ പരിസ്ഥിതി സംരക്ഷണ സംഘടനകളുടെ ആഭിമുഖ്യത്തിലും വിവിധ സമരപരിപാടികള്‍ നടക്കുന്നുണ്ട്. സമരങ്ങളെ തുടര്‍ന്ന് താത്ക്കാലികമായി നിര്‍മാണം നിര്‍ത്തിവച്ചിട്ടുണ്ടെങ്കിലും ശാന്തിവനത്തിന് മദ്ധ്യത്തിലൂടെ ടവര്‍ നിര്‍മാണവുമായി മുന്നോട്ട് പോകാന്‍ തന്നെയാണ് കെ എസ് ഇ ബിയുടെ നീക്കം.