ദോഹ. ഖത്തറിലെ ഇന്ത്യന്‍ പ്രവാസി വിദ്യാര്‍ഥികള്‍ സ്കൂള്‍ പ്രവേശനത്തില്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് ഉടന്‍ പരിഹാരം കാണുമെന്ന് ഇന്ത്യന്‍ വിദേശകാര്യ സഹമന്ത്രി വി.കെ. സിങ്. സീറ്റ് ലഭ്യത കുറഞ്ഞതിനാല്‍ വിമാനയാത്രാ നിരക്ക് കുത്തനെ ഉയരുന്നതുള്‍പ്പെടെ വിവിധ വിഷയങ്ങളില്‍ ഖത്തറിലെ ഇന്ത്യന്‍ പ്രവാസികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ക്ക് പരിഹാരം തേടി ദോഹ റിറ്റ്സ് കാള്‍ട്ടണില്‍ മന്ത്രിയെ സന്ദര്‍ശിച്ച ഓവര്‍സീസ് ഫ്രണ്ട്സ് ഓഫ് ഇന്ത്യ(ഒഎഫ്ഐ) ഭാരവാഹികള്‍ക്കാണ് അദ്ദേഹം ഈ ഉറപ്പ് നല്‍കിയത്.
സ്കൂള്‍ പ്രവേശനത്തില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ മന്ത്രാലയത്തിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. പ്രശ്നപരിഹാരത്തിന് ആവശ്യമായ നടപടികള്‍ കൈക്കൊള്ളാന്‍ ഇന്ത്യന്‍ എംബസിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉടന്‍ പ്രവേശനം ഉറപ്പാക്കാനാകുമെന്നും മന്ത്രി പറഞ്ഞു.
സ്കൂള്‍ വര്‍ഷം ആരംഭിച്ച ഏപ്രിലില്‍ രണ്ടായിരത്തോളം വിദ്യാര്‍ഥികളാണ് പ്രവേശനം കാത്തു പുറത്തു നിന്നിരുന്നത്. ഇതില്‍ 1,400ല്‍ ഏറെ വിദ്യാര്‍ഥികള്‍ക്ക് ഇതിനോടകം പ്രവേശനം ലഭിച്ചു കഴിഞ്ഞതായും അവശേഷിക്കുന്ന മുഴുവന്‍ വിദ്യാര്‍ഥികള്‍ക്കും ഉടന്‍ പ്രവേശനം ലഭ്യമാക്കുമെന്നും മന്ത്രി ഒഎഫ്ഐ ഭാരവാഹികളെ അറിയിച്ചു.
ഇന്ത്യയില്‍ നിന്ന് ഈ വര്‍ഷം ടിസി വാങ്ങിയെത്തിയ കുട്ടികള്‍ക്ക് ഇപ്പോള്‍ വിവിധ സ്കൂളുകളില്‍ പ്രവേശനം ലഭ്യമാക്കി വരികയാണ്.
ജെറ്റ് എയര്‍വേയ്സിന്റെ സര്‍വീസ് നിലച്ചതും ഇന്‍ഡിഗോയുടെ തിരുവനന്തപുരം, അഹമ്മദാബാദ് സര്‍വീസുകള്‍ താല്‍ക്കാലികമായി നിര്‍ത്തിവച്ചതും മൂലം ഇന്ത്യന്‍ യാത്രക്കാര്‍ നേരിടുന്ന പ്രയാസങ്ങള്‍ വിദേശകാര്യമന്ത്രി സുഷമ സ്വരാജിന്റെ ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. നഷ്ടമായ സീറ്റുകള്‍ നികത്തുംവിധം ദോഹയിലേക്ക് അവധിക്കാലത്ത് കൂടുതല്‍ എയര്‍ഇന്ത്യ വിമാനങ്ങള്‍ സര്‍വീസ് നടത്തുന്നതിനു ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്താന്‍ സുഷമ സ്വരാജ് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും പുതിയ കേന്ദ്രസര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതോടെ ഇതിനുള്ള ഉത്തരവുണ്ടാകുമെന്നും വി.കെ. സിങ് അറിയിച്ചതായി ഒഎഫ്ഐ ഭാരവാഹികള്‍ പറഞ്ഞു.
ഒഎഫ്ഐ പ്രസിഡന്റ് കെ.ആര്.ജി പിള്ള, വൈസ്പ്രസിഡന്റ് രമേഷ് കുമാര്‍, നിര്‍വാഹക സമിതി അംഗങ്ങള്‍ ഇന്ത്യന്‍ കള്‍ചറല്‍ സെന്റര്‍ വൈസ് പ്രസിഡന്റ് വിനോദ് നായർ എന്നിവരാണ് മന്ത്രിയെ സന്ദര്‍ശിച്ച് ചര്‍ച്ച നടത്തിയത്.