റമദാൻ മാസത്തിന്റെ പശ്ചാത്തലത്തിൽ തടവിൽ കഴിയുന്ന കുറ്റവാളികൾക്ക് പുതിയ ജീവിതത്തിനുള്ള സാഹചര്യം ഒരുക്കി യു എ ഇ വൈസ് പ്രസിഡന്റും, പ്രധാനമന്ത്രിയും, ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം. പുണ്യ മാസത്തിനു മുന്നോടിയായി 587 തടവുകാരെ വിട്ടയക്കാൻ അദ്ദേഹം ഉത്തരവിട്ടു. പുതിയ ജീവിതം ആരംഭിക്കാനും, കുടുംബത്തിനും, പ്രിയപ്പെട്ടവർക്കുമൊപ്പം ഇനിയുള്ള കാലം ജീവിക്കാനുമുള്ള അവസരമാണ് ശിക്ഷായിളവ് ലഭിച്ച തടവുകാർക്ക് പുണ്യ മാസമായ റമദാൻ നൽകുന്നത്. വിവിധ രാജ്യക്കാരായവർക്ക് ഈ ശിക്ഷയിളവ് ലഭിക്കും. ഉത്തരവ് നടപ്പാക്കാനുള്ള നടപടിക്രമങ്ങൾ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. റമദാൻ മാസത്തിനു മുന്നോടിയായി നേരത്തെ 3005 തടവുകാരെ വിട്ടയക്കുവാൻ യു എ ഇ പ്രസിഡന്റ് ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ ഉത്തരവിട്ടിരുന്നു. ഷാർജ, റാസ് അൽ ഖൈമ, ഉം അൽ ഖുവൈൻ ഭരണാധികാരികളും വിവിധ രാജ്യക്കാരായ തടവുകാർക്ക് ശിക്ഷായിളവ് നൽകിയിട്ടുണ്ട്.