മതേതര സർക്കാർ ഏകപക്ഷീയമായി ഒരു വിഭാഗത്തിന്റെ മാത്രം വിശ്വാസങ്ങളിൽ ഇടപെടുന്നതും, തിരുത്താൻ ശ്രമിക്കുന്നതും സ്വീകാര്യമായ പ്രവണതയല്ലെന്ന് ആധ്യാത്മിക ആചാര്യനും, സംബോധ് ഫൗണ്ടേഷൻ മുഖ്യാചാര്യനുമായ സ്വാമി അധ്യാത്മാനന്ദ സരസ്വതി. മതേതരത്വം എന്നതിന്റെ സൗന്ദര്യം പോലും ഇല്ലാതാക്കുന്നതാണ് ഇപ്പോൾ കേരളത്തിൽ നടക്കുന്ന സംഭവവികാസങ്ങൾ എന്നും അദ്ദേഹം പറഞ്ഞു.
മതേതര നിലപാടുകൾ കൈക്കൊള്ളുമെന്ന് പ്രതിജ്ഞ ചെയ്ത അധികാരത്തിൽ കയറിയ സർക്കാർ ഒരു വിഭാഗം ജനങ്ങളുടെ വിശ്വാസത്തിനും, ആചാര അനുഷ്ടാനങ്ങൾക്കും എതിരായി നിലപാടുകൾ കൈക്കൊള്ളുന്നത് അംഗീകരിക്കാനാവില്ല എന്ന് സ്വാമി അധ്യാത്മാനന്ദ സരസ്വതി പറഞ്ഞു. ഏകപക്ഷീയമായ ഇത്തരം പ്രവണതകൾ സമൂഹത്തിൽ ഭിന്നിപ്പുണ്ടാക്കാനേ സഹായിക്കൂ. മറ്റൊരു വ്യക്തിക്കോ, പൊതു സമൂഹത്തിനോ ദോഷകരമല്ലാത്ത വിശ്വാസങ്ങളും, ആചാരങ്ങളും മാറ്റണം എന്നാവശ്യപ്പെടുകയും, തിരഞ്ഞെടുക്കപ്പെട്ട ഒരു സർക്കാർ തന്നെ അതിനു ശ്രമിക്കുകയും ചെയ്യുന്നത് വേദനാജനകമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മറ്റൊരു മതത്തിന്റെയും വിശ്വാസ, ആചാരങ്ങൾക്കിടയിൽ ഇത്തരം കൈകടത്തലുകൾ ഉണ്ടാവുന്നില്ല എന്നത് വോട്ട് ബാങ്ക് രാഷ്ട്രീയത്തെ ആണ് കാണിക്കുന്നത് എന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകമെങ്ങുമുള്ള ഹിന്ദു വിശ്വാസി സമൂഹത്തിന്റെ ആത്മീയ ആചാര്യ സ്ഥാനം അലങ്കരിക്കുന്ന സ്വാമി ചിദാനന്ദപുരിക്കെതിരെ സംസ്ഥാനം ഭരിക്കുന്ന പാർട്ടി കൈക്കൊണ്ട നിലപാടിനെ സ്വാമി അധ്യാത്മാനന്ദ സരസ്വതി ശക്തമായി വിമർശിച്ചു. ആധ്യാത്മികതയെ അംഗീകരിക്കാത്ത പാർട്ടിയും, ആ പാർട്ടി നയിക്കുന്ന സർക്കാരും സ്വീകരിക്കുന്ന ഇത്തരം സമീപനങ്ങൾ കേരളം തള്ളിക്കളയുമെന്നും അദ്ദേഹം പറഞ്ഞു. അഞ്ചു ദിവസത്തെ സന്ദര്ശനത്തിനായാണ് സ്വാമി അധ്യാത്മാനന്ദ സരസ്വതി യു എ ഇ യിൽ എത്തിയത്.