കണ്ണൂർ: കണ്ണൂരിൽ സി പി എം വ്യാപകമായി കള്ളവോട്ട് ചെയ്തതായി കോൺഗ്രസിന്റെ പരാതി. നാല് നിയോജക മണ്ഡലങ്ങളിലായി ഇരുന്നൂറ് സിപിഎം പ്രവർത്തകർ കള്ളവോട്ട് ചെയ്തെന്ന് കാണിച്ചാണ് കോൺഗ്രസ്സ് കലക്ടർക്ക് പരാതി നൽകിയത്. കള്ളവോട്ട് ചെയ്തവരെക്കുറിച്ചും അവർ ആരുടെയൊക്കെ വോട്ടാണ് ചെയ്തതെന്നുമടക്കം വിശദമായാണ് പരാതി നൽകിയിരിക്കുന്നത്.
തളിപ്പറമ്പ്, മട്ടന്നൂർ, പേരാവൂർ, ധർമ്മടം നിയമസഭാ മണ്ഡലങ്ങളിലെ കള്ളവോട്ട് വിവരങ്ങളാണ് പരാതിയിലുള്ളത്. മുഖ്യമന്ത്രിയുടെ മണ്ഡലമായ ധർമ്മടത്ത് 23 സിപിഎം പ്രവർത്തകർക്കെതിരെയാണ് കള്ളവോട്ട് പരാതി. മുഖ്യമന്ത്രിയുടെ വിശ്വസ്തന്റെ പ്രായപൂർത്തിയാകാത്ത കൊച്ചുമകളടക്കം ആറ് സ്ത്രീകളും ഇതിലുണ്ടെന്ന് കോൺഗ്രസ് പറയുന്നു.
തളിപ്പറമ്പിൽ മാത്രം പ്രായപൂർത്തിയാകാത്തവർ ഉൾപ്പടെ 77പേർ കള്ളവോട്ട് ചെയ്തു. ഇതിൽ 17 പേർ സ്ത്രീകളാണ്.
മട്ടന്നൂരിൽ പതിനൊന്ന് സ്ത്രീകളടക്കം 65 പേർക്കെതിരെയും പേരാവൂരിൽ 35 പേർക്കുമെതിരെയാണ് പരാതി.
കെ.സുധാകരന്റെ ചീഫ് ഇലക്ഷൻ ഏജന്റ് കെ.സുരേന്ദ്രനാണ് പരാതി നൽകിയത്. വോട്ടറുടെ പേര്, ക്രമനമ്പർ, ബൂത്ത് നമ്പർ, കളളവോട്ട് ചെയ്ത വ്യക്തി, ചെയ്ത വോട്ടുകളുടെ എണ്ണം തുടങ്ങി വിശദമായ പരാതിയാണ് കോൺഗ്രസ് കൈമാറിയിരിക്കുന്നത്. പരാതിയിൽ വിശദമായി അന്വേഷണമുണ്ടാകുമെന്ന് കലക്ടർ വ്യക്തമാക്കി.