ആലപ്പുഴ: മലയാളസിനിമയെ പിച്ചവെച്ചുനടത്തിയ ഉദയ സ്റ്റുഡിയോയില്‍ നിന്നും ഇനി സിനിമകള്‍ പിറക്കില്ല. 4 പതിറ്റാണ്ടിലേറെ മലയാളസിനിമയുടെ അവിഭാജ്യഘടകമായി നിലകൊണ്ട ഉദയ സ്റ്റുഡിയോയിലെ കെട്ടിടങ്ങളും മറ്റ് നിര്‍മ്മിതികളും നിലനിര്‍ത്തുമെങ്കിലും സ്റ്റുഡിയോയുടെ പുതിയ ഉടമസ്ഥര്‍ സിനിമയുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി.
1949 ല്‍ പുറത്തിറങ്ങിയ വെള്ളിനക്ഷത്രം മുതല്‍ 2016 ല്‍ റിലീസ് ചെയ്ത കൊച്ചൗവ പൗലോ അയ്യപ്പ കൊയ്ലോ വരെയുള്ള ഒട്ടനവധി മലയാള സിനിമകള്‍ക്ക് ജീവന് നല്കിയ ഉദയ സ്റ്റുഡിയോയുടെ അസ്തമന സമയമായി. ബോബന് കുഞ്ചാക്കോയുടെ മരണശേഷമാണ് സ്റ്റുഡിയോയുടെ പ്രതാപം പൂര്‍ണമായം നഷ്ടമായത്. കുഞ്ചാക്കോയില്‍ നിന്നും സ്റ്റുഡിയോ വാങ്ങിയവര്‍ സ്റ്റുഡിയോയുടെ നടത്തിപ്പില്‍ പരാജയപ്പെട്ടതോടെ അവരും സ്റ്റുഡിയോ വില്ക്കാന് തീരുമാനിക്കുകയായിരുന്നു.
എന്നാല്‍ പുതുതായി സ്റ്റുഡിയോ വാങ്ങിയവര്‍ ഇവിടെയുള്ള പ്രേംനസീര്‍ കോട്ടേജും രാഗിണി കോട്ടേജും അടക്കം സംരക്ഷിക്കുമെങ്കിലും സിനിമ വ്യവസായവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കാന്‍ താല്‍പ്പര്യമില്ലെന്ന് വ്യക്തമാക്കി കഴിഞ്ഞു.
ഉദയാ സ്റ്റുഡിയോ ഇടിച്ചുനിരത്തുന്നു എന്ന തെറ്റായ വാര്‍ത്ത പരന്നതോടെ നിരവധി പേരാണ് മലയാള സിനിമയിലെ ചരിത്ര ശേഷിപ്പ് ഒരുനോക്ക് കാണാനും ചിത്രങ്ങള്‍ പകര്‍ത്താനുമായി എത്തുന്നത്. എന്നാല്‍ സ്റ്റുഡിയോയിലെ നിര്‍മ്മിതികള്‍ സംരക്ഷിക്കുമെന്ന ഉടമസ്ഥരുടെ വാക്കുകള്‍ സിനിമ ആരാധകര്‍ക്ക് വലിയ ആശ്വാസമാണ് പകര്‍ന്നത്.
ഉദയ സ്റ്റുഡിയോയുമായി ബന്ധപ്പെട്ട് ഇപ്പോൾ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് ഉടമ അനൂപ് പറഞ്ഞു.