തിരുവനന്തപുരം: സംസ്ഥാനത്ത് ജാഗ്രത നിർദ്ദേശം പുറപ്പെടുവിച്ച് സംസ്ഥാന പോലീസ് മേധാവി ലോക് നാഥ് ബഹ്റ. കോട്ടയം ജില്ലയിൽ ബോംബ് സ്ഫോടനം നടത്തുമെന്ന് അജ്ഞാത സന്ദേശം. കർശന പരിശോധന നടത്താൻ ഡിജിപി ലോക് നാഥ് ബഹ്റയുടെ നിർദ്ദേശം നൽകിയിട്ടുണ്ട്.
ഈസ്റ്റർ ദിനത്തിൽ ശ്രീലങ്കയിൽ നടന്നതിന് സമാനമായ രീതിയിൽ കേരളത്തിലും സ്ഫോടനം നടത്താൻ ഭീകരർ പദ്ധതിയിട്ടിരുന്നതായി കഴിഞ്ഞ ദിവസം പിടിയിലായ റിയാസ് അബൂബക്കർ മൊഴി നൽകിയിരുന്നു. ഈ സാഹചര്യത്തിൽ സംസ്ഥാനത്താകമാനം സുരക്ഷ ശക്തമാക്കിയിരിക്കുകയാണ്.
അതേസമയം, ഐ എസ് തീവ്രവാദികളുടെ ലക്ഷ്യസ്ഥാനങ്ങളില്‍ കേരളവുമുണ്ടെന്ന രഹസ്യാന്വേഷണ മുന്നറിയിപ്പിനെ തുടര്‍ന്ന് വിവിധ സേനാ വിഭാഗങ്ങളുടെ ഇന്റലിജന്‍സ് ഏജന്‍സികള്‍ കേരളത്തിലെത്തിയിട്ടുണ്ട്. കരസേന, നാവികസേന, വ്യോമസേന എന്നിവയുടെ ഇന്റലിജന്‍സ് വിഭാഗങ്ങളാണ് കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളില്‍ ക്യാമ്പ് ചെയ്യുന്നത്.
ഇന്റലിജന്‍സ് വിഭാഗത്തിലെ ഉദ്യോഗസ്ഥ സംഘം വിവിധ ഗ്രൂപ്പുകളായിട്ടാണ് കേരളത്തിലെത്തിയിട്ടുള്ളത്. എന്‍ ഐ എ സംഘം നടത്തുന്ന അന്വേഷണങ്ങള്‍ക്ക് പുറമെയാണ് ഇന്റലിജന്‍സ് വിഭാഗങ്ങളുടെ പ്രവര്‍ത്തനം.
റിയാസ് അബൂബക്കറിന്റെ തീവ്രവാദ ആശയങ്ങളോട് കടുത്ത അനുഭാവം പുലര്‍ത്തിയ ഇരുപതിലധികം പേര് ഇപ്പോള്‍ എന്‍ഐഎ അന്വേഷണ വിഭാഗത്തിന്റെ നിരീക്ഷണത്തിലാണ്. സമൂഹ മാദ്ധ്യമങ്ങള്‍ വഴിയായിരുന്നു ഇവര്‍ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചിരുന്നത്.