താമ്ലൂക്: ദുരന്തത്തിലും പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി രാഷ്ട്രീയം കളിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഫോനി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ താൻ രണ്ടു തവണ മമതയെ ഫോണിൽ വിളിച്ചുവെങ്കിലും അവർ പ്രതികരിക്കാൻ തയ്യാറായില്ലെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.
‘ഇവിടേക്ക് വരുന്നതിന് മുൻപ് ഞാൻ ഒഡിഷയിൽ പോകുകയും ഫോനി ചുഴലിക്കാറ്റ് നാശം വിതച്ച മേഖലകളിലെ സ്ഥിതിഗതികൾ വിലയിരുത്തുകയും ചെയ്തു. പശ്ചിമ ബംഗാളിലെ സാഹചര്യം ഞാനിപ്പോൾ വ്യക്തമായി മനസ്സിലാക്കുന്നു. ഫോനി ദുരന്തത്തിൽ പോലും രാഷ്ട്രീയം കളിക്കാനാണ് ‘സ്പീഡ് ബ്രേക്കർ’ ദീദി ശ്രമിക്കുന്നത്. ബംഗാളിലെ ജനങ്ങളോട് മമതക്ക് യാതൊരു പ്രതിബദ്ധതയുമില്ല.’ ബംഗാളിൽ ഒരു പൊതുയോഗത്തെ അഭിസംബോധന ചെയ്ത് സംസാരിക്കവെ അദ്ദേഹം പറഞ്ഞു.
ഒഡിഷയിൽ മുഖ്യമന്ത്രി നവീൻ പട്നായിക്കിനൊപ്പം ദുരിത ബാധിത മേഖലകളിൽ പ്രധാനമന്ത്രി നിരീക്ഷണം നടത്തി. തന്നോടൊപ്പം ഒരു വിശകലന യോഗത്തിൽ പങ്കെടുക്കാൻ പോലും മമത തയ്യാറായില്ലെന്നും മോദി കുറ്റപ്പെടുത്തി.
‘വികസനവിരോധിയായ ദീദിയുടെ വികലമായ കാഴ്ചപ്പാടിന്റെ ഫലമായി ബംഗാളിൽ വികസന മുരടിപ്പാണ്. ധാർഷ്ട്യമാണ് ദീദിയുടെ മുഖമുദ്ര. ഈ അവസരത്തിൽ കേന്ദ്ര സർക്കാർ പശ്ചിമ ബംഗാളിലെ ജനങ്ങൾക്കൊപ്പമുണ്ടെന്ന് ഞാൻ ഉറപ്പ് തരുന്നു. പുനരധിവാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരിന് എല്ലാ വിധ സഹായങ്ങളും ഞാൻ വാഗ്ദാനം ചെയ്യുന്നു.’ പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
‘ജയ് ശ്രീ റാം’ വിളിക്കുന്നവരോട് മമതയ്ക്ക് അസഹിഷ്ണുതയാണെന്നും നരേന്ദ്ര മോദി വ്യക്തമാക്കി. ദൈവനാമം കേൾക്കുമ്പോൾ അസ്വസ്ഥയാകുന്ന മമത ഈശ്വര നാമം ചൊല്ലുന്നവരെക്കൊണ്ട് ജയിലുകൾ നിറയ്ക്കുകയാണെന്നും പ്രധാനമന്ത്രി ആരോപിച്ചു.
മസൂദ് അസറിനെ ആഗോള ഭീകരനായി പ്രഖ്യാപിച്ചപ്പോൾ മമത എന്തു കൊണ്ടാണ് ആ നീക്കത്തെ കണ്ടില്ലെന്ന് നടിച്ചതെന്നും മോദി കുറ്റപ്പെടുത്തി.
മമത എന്നെങ്കിലും രാഷ്ട്രത്തെ പ്രശംസിക്കുന്നത് ആരെങ്കിലും കേട്ടിട്ടുണ്ടോയെന്നും മോദി ആരാഞ്ഞു. മസൂദ് അസറിനെക്കുറിച്ച് മമത ഒരക്ഷരം പോലും മിണ്ടാത്തത് വോട്ട് ബാങ്ക് നഷ്ടപ്പെടുമോ എന്ന ഭയത്താലാണെന്നും പ്രധാനമന്ത്രി കുറ്റപ്പെടുത്തി.