തിരുവനന്തപുരം കഴക്കൂട്ടം കിൻഫ്ര ഫിലിം ആൻഡ് വിഡിയോ പാർക്കിലുള്ള മാജിക് പ്ലാനറ്റിലാണ് ഭിന്നശേഷിക്കാരായ കുട്ടികൾക്ക് കലാവതരണത്തിനുള്ള സ്ഥിരം വേദി ഒരുങ്ങുന്നത്. സംസ്ഥാന സർക്കാരിന് കീഴിലുള്ള സാമൂഹ്യ സുരക്ഷാ മിഷൻ, യുനിസെഫ് എന്നിവയുമായി സഹകരിച്ചാണ് പദ്ധതി തയ്യാറാക്കുന്നത്. ലോകത്താദ്യമായാണ് ഭിന്നശേഷിക്കാർക്കായി ഇത്തരമൊരു കേന്ദ്രം ഒരുങ്ങുന്നത്.
ആദ്യഘട്ടത്തിൽ സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി ഭിന്നശേഷിക്കാരെ പങ്കെടുപ്പിച്ചുകൊണ്ട് ടാലന്റ് ഡിസ്പ്ലേ പ്രോഗ്രാം സംഘടിപ്പിക്കും. ഇതിൽ നിന്നും തിരഞ്ഞെടുക്കുന്ന 100 കുട്ടികൾക്ക് മാജിക് അക്കാദമി പ്രത്യേക പരിശീലനം നൽകുകയും ഡിഫറൻറ് ആർട്സ് സെന്ററിൽ പെർഫോമൻസിനുള്ള അവസരം ഒരുക്കുകയും ചെയ്യും.
നൃത്തം, സംഗീതം, ചിത്ര രചന, കരകൗശല നിർമാണം തുടങ്ങി വിവിധ രംഗങ്ങളിൽ കഴിവ് തെളിയിച്ച ഭിന്നശേഷിക്കാരായ കുട്ടികൾക്ക് തങ്ങളുടെ കലാപ്രകടനം അവതരിപ്പിക്കാനും കൂടുതൽ പഠിക്കാനുമുള്ള അവസരമാണ് സെന്റർ ആരംഭിക്കുന്നതോടെ ലഭ്യമാകുന്നത്. ക്ലിനിക്കൽ സൈക്കോളജിസ്റ്റ്, കൗൺസിലേഴ്സ്, പ്രത്യേക അധ്യാപകർ എന്നിവരുടെ സേവനവും ഡിഫെറെൻറ് ആർട്സ് സെന്ററിൽ ലഭ്യമാക്കും.
തിരുവനന്തപുരം മാജിക് പ്ലാനറ്റിന്റെ അഞ്ചാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് ഈ വര്‍ഷം ഒക്ടോബറിൽ ഡിഫെറെൻറ് ആർട്സ് സെന്റർ നാടിന് സമർപ്പിക്കും. ഇറാം ഗ്രൂപ്പ് സീ എം ഡി സിദ്ദിഖ് അഹമ്മദ്, മജീഷ്യൻ ഗോപിനാഥ് മുതുകാട് എന്നിവർ വാർത്താ സമ്മേളനത്തിൽ സംബന്ധിച്ചു.