ന്യൂഡൽഹി : കാവൽക്കാരൻ കള്ളനാണെന്ന പരാമർശത്തിൽ സുപ്രീംകോടതിയിൽ മാപ്പ് പറഞ്ഞ് രാഹുൽ ഗാന്ധി . പ്രധാനമന്ത്രി നരേന്ദ്രമോദി അഴിമതി നടത്തിയെന്ന പരാമർശം കോടതി നടത്തിയെന്നായിരുന്നു രാഹുലിന്റെ പ്രസ്താവന .
രാജ്യത്തിന്റെ പ്രധാനമന്ത്രി കള്ളനാണെന്നു സുപ്രീം കോടതി പറഞ്ഞുവെന്ന് രാഹുല്‍ വ്യാജ പ്രചാരണം നടത്തിയിരുന്നു. ഇതിനെതിരെ ബിജെപി നല്കിയ കോടതിയലക്ഷ്യ ഹര്‍ജിയില്‍ രാഹുല്‍ നേരത്തെ കുറ്റസമ്മതം നടത്തിയിരുന്നു. എന്നാൽ മാപ്പ് പറയണമെന്ന നിർദേശം കോടതി മുന്നോട്ട് വച്ചു.
കോടതിയലക്ഷ്യ കേസില്‍ രാഹുല്‍ ആദ്യം സത്യവാങ്മൂലം നല്‍കിയിരുന്നു. എന്നാല്‍ ഇതു പരിഗണിക്കാതെ കോടതിയലക്ഷ്യക്കേസുമായി മുന്നോട്ട് പോവുകയാണെന്ന് സുപ്രീംകോടതി വ്യക്തമാക്കിയതോടെയാണ് രാഹുല്‍ പുതിയ സത്യവാങ്മൂലം സമര്‍പ്പിച്ചത്.
കോടതിയലക്ഷ്യം ചൂണ്ടിക്കാട്ടി ബിജെപി എം.പി മീനാക്ഷി ലേഖി കേസ് ഫയൽ ചെയ്തതോടെ രാഹുൽ അങ്കലാപ്പിലായി. താൻ തെരഞ്ഞെടുപ്പ് ചൂടിൽ പറഞ്ഞു പോയതാണെന്നും ഖേദം പ്രകടിപ്പിക്കുന്നുവെന്നും രാഹുൽ വ്യക്തമാക്കി.
തുടർന്ന് ഖേദം പ്രകടിപ്പിച്ചെങ്കിലും തന്റെ പരാമർശത്തെ രാഹുൽ ന്യായീകരിക്കുകയാണ് സത്യവാങ്മൂലത്തിൽ ചെയ്യുന്നതെന്ന് മീനാക്ഷി ലേഖിയുടെ അഭിഭാഷകൻ ചൂണ്ടിക്കാട്ടി. ഖേദം പ്രകടിപ്പിക്കൽ വെറും അധര വ്യായാമം മാത്രമാണെന്നും മീനാക്ഷി ലേഖിയുടെ അഭിഭാഷകൻ വാദിച്ചു. തുടർന്നാണ് മാപ്പ് പറയാൻ വീണ്ടും അവസരം നൽകണമെന്ന് രാഹുൽ ആവശ്യപ്പെട്ടത് .