ഇസ്ലാമാബാദ്: മതനിന്ദ ആരോപിച്ച് 8 വര്‍ഷം തടവിലാക്കപ്പെട്ട ക്രിസ്ത്യന്‍ യുവതി ജീവഭയത്താല്‍ പാകിസ്ഥാന് വിട്ടതായി യുവതിയുടെ അഭിഭാഷകന് അറിയിച്ചു. ഇസ്ലാം മതത്തെ നിന്ദിച്ചു എന്ന കുറ്റമാരോപിച്ച് തടവിലാക്കപ്പെട്ടിരുന്ന യുവതിയെ പാകിസ്ഥാന് കോടതി 2018 ഒക്ടോബറില്‍ കുറ്റവിമുക്തയാക്കിയിരുന്നു.
ആസിയ ബീബി എന്ന യുവതിയാണ് കുറ്റവിമുക്തയാക്കിയിട്ടും ദീര്‍ഘ നാളായി പാകിസ്ഥാന്റെ കസ്റ്റഡിയില്‍ തുടര്‍ന്നിരുന്നത്. ഇവര്‍ കാനഡയിലേക്ക് പോയതായാണ് മനസിലാക്കുന്നതെന്ന് ആസിയയുടെ അഭിഭാഷകന് പറഞ്ഞു. എന്നാല്‍ പാകിസ്ഥാന് അധികൃതരോ കാനഡയുടെ അധികൃതരോ വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് പ്രതികരിക്കാന്‍ തയ്യാറായിട്ടില്ല.
ആസിയ കഴിഞ്ഞ ഒക്ടോബറില്‍ ജയില്‍ മോചിതയാകുന്നതിനെതിരേ പ്രതിഷേധവുമായി തീവ്ര ഇസ്ലാം മതവിശ്വാസികള്‍ രംഗത്തു വന്നിരുന്നു. സുപ്രീം കോടതിയുടെ വിധി നടപ്പാക്കാന്‍ അനുവദിക്കില്ലെന്നും ആസിയയെ രാജ്യം വിടാന്‍ അനുവദിക്കരുതെന്നും പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് ഇവര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. കനത്ത സുരക്ഷയിലായിരുന്ന ആസിയക്ക് വധഭീഷണിയുമുണ്ടായിരുന്നു.
ആസിയ രാജ്യം വിട്ടതായി പാകിസ്ഥാനിലെ പ്രമുഖ മാധ്യമങ്ങളും റിപ്പോര്‍ട്ട് ചെയ്തു. പാകിസ്ഥാന് വിദേശകാര്യ മന്ത്രാലയവും കാനഡയും വിഷയത്തില്‍ പ്രതികരിക്കാന്‍ തയ്യാറാവുന്നില്ല എന്നതും ശ്രദ്ധേയമാകുന്നു. നവംബറില്‍ കാനഡയുടെ പ്രധാനമന്ത്രിയും പാകിസ്ഥാനും തമ്മില്‍ ആസിയയുടെ വിഷയത്തില്‍ ചര്‍ച്ചകള്‍ നടന്നിരുന്നു.
ആസിയ ബീബി സുരക്ഷിതയായി കുടുംബത്തോടൊപ്പം ചേര്‍ന്നു എന്ന വാര്‍ത്തയെ സ്വാഗതം ചെയ്യുന്നു എന്ന് അമേരിക്ക പ്രതികരിച്ചു. ലോകത്തെവിടെയുമുണ്ടാകുന്ന ഇത്തരം വിഷയങ്ങളെ അമേരിക്ക ഏകകണ്ഠേന എതിര്‍ക്കുന്നു എന്ന് പ്രസ്താവനയിലൂടെ അമേരിക്ക വ്യക്തമാക്കി. ആസിയയെ അഭിനന്ദിച്ച് ബ്രിട്ടീഷ് വിദേശകാര്യ സെക്രട്ടറി ജെര്‍മി ഹണ്ടും പ്രസ്താവന ഇറക്കിയിരുന്നു.
ഇസ്ലാമല്ലാത്തതിനാല് മറ്റ് തൊഴിലാളികള്‍ വെള്ളം കുടിക്കുന്ന ഗ്ലാസില്‍ ആസിയക്ക് വെള്ളം കൊടുക്കാന്‍ തൊഴിലാളികള്‍ തയ്യാറായില്ല. തുടര്‍ന്നാണ് തോട്ടം തൊഴിലാളിയും 4 കുട്ടികളുടെ അമ്മയുമായ ആസിയ ഇസ്ലാം മതത്തെ അപമാനിക്കുന്ന തരത്തില്‍ സംസാരിച്ചെന്ന് ആരോപിച്ച് 2010-ല്‍ ശിക്ഷിക്കപ്പെടുന്നത്.