ഡല്‍ഹി: ജയിലില്‍ മൃഗശാലയിലെ കുരങ്ങിനെപ്പോലെയാണ് തന്നെ പരിഗണിക്കുന്നതെന്ന് അഗസ്റ്റ വെസ്റ്റ്ലന്റ് അഴിമതി കേസിലെ പ്രതി ക്രിസ്റ്റ്യന്‍ മിഷേല്‍. പരാതിയെത്തുടര്‍ന്ന് സ്പെഷ്യല്‍ സിബിഐ ജഡ്ജി അരവിന്ദ് കുമാര്‍ തീഹാര്‍ ജയില്‍ ഉദ്യോഗസ്ഥരോട് വിശദീകരണം നല്കാന് ആവശ്യപ്പെട്ടു.
ജയിലിലെ ഭക്ഷണം കഴിച്ച് തന്റെ 16 കിലോ കുറഞ്ഞതായാണ് മിഷേലിന്റെ ആരോപണം. യൂറോപ്യര്‍ രീതിയിലുള്ള ഭക്ഷണം ആവശ്യപ്പെട്ടെങ്കിലും അത് നിരസിച്ചതായും മിഷേല്‍ പരാതിപ്പെടുന്നു.
കുടുംബത്തോടൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാന്‍ ജാമ്യം നല്‍കണമെന്ന് അപേക്ഷിച്ചിരുന്നെങ്കിലും കോടതി നിരസിച്ചെന്നും മിഷേല്‍ പരാതിപ്പെട്ടു.
യുപിഎ സര്‍ക്കാരിന്റെ കാലത്ത് നടന്ന അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് അഴിമതിക്കേസില്‍ അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ്, മാതൃ കമ്പനി ഫിന് മെക്കാനിക്ക എന്നിവയ്ക്കായി ഇടനിലക്കാരനായി പ്രവര്‍ത്തിച്ച ക്രിസ്ത്യന്‍ മിഷേല്‍ പണം വെട്ടിച്ചുവെന്നാണ് കേസ്.
വിവിഐപി ആവശ്യങ്ങള്‍ക്കായി 3600 കോടി രൂപ മുടക്കി അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് ഹെലികോപ്പ്ടറുകള്‍ വാങ്ങാന്‍ 2010 ലാണ് ഇന്ത്യ കരാര്‍ ഉണ്ടാക്കിയത്. ഇടപാട് ലഭിക്കാനായി അഗസ്റ്റ വെസ്റ്റ്ലാന്‍ഡിന്റെ ഉടമസ്ഥരായ ഫിന് മെക്കാനിക്ക ഇന്ത്യയിലെ രാഷ്ട്രീയക്കാര്‍ക്കായി 423 കോടി രൂപ കൈക്കൂലി നല്‍കിയെന്ന ആരോപണം ഉയര്‍ന്നതോടെയാണ് ഇന്ത്യയിലും ഇറ്റലിയിലും അന്വേഷണം ആരംഭിച്ചത്. കോണ്‍ഗ്രസിന്റെ ഉന്നത നേതാക്കള്‍ക്ക് അഴിമതിയുമായി ബന്ധമുണ്ടെന്ന് ആരോപണവും ഉയര്‍ന്നിരുന്നു.
എയര്‍ ചീഫ് മാര്‍ഷല്‍ ആയിരുന്ന എസ്. പി. ത്യാഗി, ബന്ധു സഞ്ജീവ് ത്യാഗി, അഭിഭാഷകന് ഗൗതം ഖേതാന്‍ എന്നിവരെയും ഈ കേസില്‍ സിബിഐ അറസ്റ്റ് ചെയ്തിരുന്നു. ഇറ്റലിയില്‍ കേസ് ചാര്‍ജ് ചെയ്തതിനെത്തുടര്‍ന്ന് 2014 ജനുവരിയില്‍ ഇന്ത്യ ഹെലികോപ്റ്റര്‍ ഇടപാട് റദ്ദാക്കിയിരുന്നു.