ന്യൂഡൽഹി : തീവ്രവാദത്തെ പിന്തുണയ്ക്കുന്നത് അവസാനിപ്പിച്ചില്ലെങ്കില്‍, പാകിസ്ഥാനിലേക്ക് ജലം ഒഴുക്കുന്നത് സര്‍ക്കാര്‍ തടയുമെന്ന നിതിൻ ഗഡ്ക്കരിയുടെ ഭീഷണിയുടെ പശ്ചാത്തലത്തിൽ ലോകബാങ്കിന്റെ ഇടപെടൽ ആവശ്യപ്പെട്ട് പാകിസ്ഥാൻ .
ഇന്ത്യയുമായി ചേർന്ന് 1960 ൽ ഒപ്പ് വച്ച സിന്ധുനദീജല കരാർ തടസ്സങ്ങളില്ലാതെ മുന്നോട്ട് പോകണമെന്നാണ് പാകിസ്ഥാന്റെ താല്പര്യമെന്നും ,എന്നാൽ ഇന്ത്യ കരാർ മുഖവിലയ്ക്കെടുക്കാതെയാണ് കിഷൻ ഗംഗ പദ്ധതി നടപ്പാക്കിയതെന്നും പാക് വിദേശകാര്യ വക്താവ് മുഹമ്മദ് ഫൈസൽ വ്യക്തമാക്കി .
അതുകൊണ്ട് തന്നെ തർക്ക പരിഹാരത്തിനായി ലോകബാങ്ക് മുൻ കൈയെടുക്കണം . മുൻപും പല തവണ ഇതേ ആവശ്യം ലോക ബാങ്കിനു മുന്നിൽ വച്ചിരുന്നതായും ഫൈസൽ ചൂണ്ടിക്കാട്ടി. എന്നാൽ അപ്പോഴൊക്കെ പാകിസ്ഥാനു നിരാശയായിരുന്നു ഫലം . പദ്ധതി കാര്യത്തിൽ ഇന്ത്യയുടെ നിലപാടുകൾ അംഗീകരിക്കാനായിരുന്നു പാകിസ്ഥാനു ലോകബാങ്ക് നൽകിയ നിർദേശം.
അമൃത്സറിൽ നടത്തിയ പത്രസമ്മേളനത്തിലായിരുന്നു പാകിസ്ഥാനെ ഞെട്ടിച്ച ഗഡ്കരിയുടെ പ്രസ്താവന . ‘ ഈ വിഷയത്തില്‍ ഞങ്ങള്‍ വിശദമായ പഠനം നടത്തിക്കഴിഞ്ഞു. പഞ്ചാബ്, ഹരിയാന, രാജസ്ഥാന് എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പാകിസ്ഥാനിലേക്ക് വെള്ളം ഒഴുക്കുന്നത് നിര്‍ത്തിവയ്ക്കുമെന്നും അദ്ദേഹം പറഞ്ഞു. തീവ്രവാദത്തിനെതിരെ നടപടി സ്വീകരിച്ചില്ലെങ്കില്‍ രണ്ട് ഏഷ്യന്‍ രാജ്യങ്ങളും തമ്മിലുള്ള ജലഉടമ്പടി കരാര്‍ പൂര്‍ണമായും അപ്രത്യക്ഷമാകുമെന്നും ഗഡ്കരി ഓർമ്മിപ്പിച്ചു .