ലണ്ടൻ: ചുറ്റിക കൊണ്ട് ആളെ കൊലപ്പെടുത്താൻ ശ്രമിച്ച ശേഷം രക്ഷപ്പെട്ട യു കെ മലയാളി അപ്പു സതീശൻ ലണ്ടനിൽ കീഴടങ്ങി. ലണ്ടനിലെ കുറ്റാന്വേഷകർ ഇയാളുടെ ചിത്രം നേരത്തെ പുറത്തു വിട്ടിരുന്നു. മെട്രോപൊളിറ്റൻ പൊലീസിന് മുന്നിലാണ് ഇയാൾ കീഴടങ്ങിയത്.
42 വയസ്സുകാരനായ ഇയാൾ നേരത്തെ ചുറ്റിക കൊണ്ട് ഒരാളെ മാരകമായി ആക്രമിച്ചിരുന്നു. ആക്രമണത്തിന് ശേഷം വധ ഭീഷണി മുഴക്കി ഇയാൾ രക്ഷപ്പെടുകയായിരുന്നു. ഇയാൾക്കായി ഈസ്റ്റ് ഹാമിലും ഇൽഫോർഡിലും പിന്നീട് ന്യൂഹാമിലും റെഡ്ബ്രിഡ്ജ് മേഖലയിലും പൊലീസ് തിരച്ചിൽ നടത്തിയിരുന്നു. വ്യക്തമായ മേൽവിലാസം ഇല്ലാത്ത സതീശൻ പലപ്പോഴും തുറസ്സായ സ്ഥലങ്ങളിലാണ് കിടന്നുറങ്ങിയിരുന്നത്.
അപ്പു രക്ഷപ്പെട്ടാൽ അയാൾ തന്നെ കൊലപ്പെടുത്തുമെന്ന ചിന്തയിൽ അങ്ങേയറ്റം അസ്വസ്ഥയായിരുന്നു ആക്രമണത്തിനിരയായ വ്യക്തിയെന്ന് അന്വേഷണോദ്യോഗസ്ഥർ പറഞ്ഞു. സംഭവത്തെക്കുറിച്ച് മാദ്ധ്യമങ്ങളിലും പൊതു സ്ഥലങ്ങളിലും നിരന്തരമായി പൊലീസ് പരസ്യം നൽകിയിരുന്നു. ഇത് പ്രതിയെ കടുത്ത സമ്മർദ്ദത്തിലാക്കിയതിനാലാവാം ഇയാൾ കീഴടങ്ങാൻ തീരുമാനിച്ചതെന്നും അദ്ദേഹം അറിയിച്ചു.
അപ്പു സതീശന്റെ ആക്രമണത്തിനിരയായ സ്ത്രീ വിദേശിയാണെന്നും എന്നാൽ അവർ ലണ്ടനിൽ നിയമപരമായി താമസിച്ചു വരുകയാണെന്നും പൊലിസ് സ്ഥിരീകരിച്ചു. ആക്രമണത്തിന്റെ കാരണം പുറത്തു വിട്ടിട്ടില്ല. ഇയാളുടെ അറസ്റ്റോടെ നഗരവാസികൾ ആശ്വാസത്തിലാണെന്നും പൊലീസ് അറിയിച്ചു.