ഷോപിയാൻ: ജമ്മു കശ്മീരിലെ ഷോപിയാനിൽ രണ്ട് ലഷ്കർ ഭീകരരെ സൈന്യം വധിച്ചു. ഹിന്ദ് സിതപൊരയിലായിരുന്നു ഏറ്റുമുട്ടൽ.
കുൽഗാമിലെ ലഷ്കർ ഭീകരന്മാരായ ജാവിദ് അഹമ്മദ് ഭട്ടും ആദിൽ ബഷീർ വാനിയുമാണ് കൊല്ലപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
ജനവാസമേഖലകളിലും സുരക്ഷാമേഖലകളിലും ഗുരുതരമായ ആക്രമണങ്ങൾക്ക് നേതൃത്വം നൽകിയവരായിരുന്നു കൊല്ലപ്പെട്ട ഭീകരന്മാർ.
ഭീകരവാദ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട നിരവധി കേസുകളിലെ പ്രതികളായിരുന്നു ഇവർ. മേഖലയിൽ നിരവധി ആക്രമണങ്ങൾക്ക് ഇവർ പദ്ധതിയിട്ടിരുന്നതായും പൊലീസ് പറഞ്ഞു. നിരോധിത ഭീകരവാദ സംഘങ്ങളിലേക്ക് യുവാക്കളെ റിക്രൂട്ട് ചെയ്യുന്നതിലും ഇവർ പങ്കാളികളായിരുന്നു.
ഏറ്റുമുട്ടൽ നടന്ന ഹിന്ദ് സിതപൊരയിൽ നിന്നും നിരവധി ആയുധങ്ങളും വെടിക്കോപ്പുകളും സൈന്യം കണ്ടെടുത്തു. മറ്റ് ഭീകരസംഘടനകളുമായി ഇവർക്ക് ബന്ധമുണ്ടായിരുന്നോ എന്ന് അന്വേഷിക്കുമെന്നും പൊലീസ് അറിയിച്ചു.
സ്ഫോടകവസ്തുക്കളുടെ നിർവീര്യമാക്കൽ പൂർത്തിയാകുന്നത് വരെ പ്രദേശത്ത് ജനങ്ങൾ പ്രവേശിക്കരുതെന്ന് സൈന്യം മുന്നറിയിപ്പ് നൽകി.