ന്യൂഡൽഹി: കോൺഗ്രസ്സ് ജനറൽ സെക്രട്ട്രറി പ്രിയങ്കാ ഗാന്ധിയുടെ ഭർത്താവ് റോബർട്ട് വദ്ര ലോക്സഭാ തിരഞ്ഞെടുപ്പ് പ്രക്രിയയെ അപമാനിച്ചതായി ആരോപണം. തിരഞ്ഞെടുപ്പ് ദിനത്തിൽ വോട്ട് ചെയ്യാനാഹ്വാനം ചെയ്തു കൊണ്ട് വദ്ര ട്വിറ്ററിൽ പങ്കു വെച്ച സന്ദേശത്തിൽ മഷി പുരട്ടിയ ഇടതു കൈയ്യിലെ ചൂണ്ട് വിരൽ ഉയർത്തി പിടിച്ചു നിൽക്കുന്ന തന്റെ ചിത്രത്തിനൊപ്പം പാരഗ്വായുടെ ദേശീയ പതാകയാണ് ചേർത്തിരിക്കുന്നത്.
‘നമ്മുടെ അവകാശമാണ് നമ്മുടെ ശക്തി!! എല്ലാവരും വോട്ട് രേഖപ്പെടുത്തണം. നമ്മുടെ രാജ്യത്തിന് സുരക്ഷിതവും മതേതരവുമായ ഒരു ഭാവി സൃഷ്ടിക്കാൻ എല്ലാവരുടെയും പിന്തുണ ആവശ്യമാണ്.’ ഇത്തരത്തിലുള്ള സന്ദേശത്തിനൊപ്പം അദ്ദേഹം പാരഗ്വായ് പതാകയും ട്വിറ്ററിൽ പോസ്റ്റ് ചെയ്തിരുന്നു.
ഇന്ത്യയുട പതാക എപ്രകാരമാണെന്ന് വല്ല നിശ്ചയവുമുണ്ടോയെന്ന് സന്ദേശത്തിന് മറുപടിയായി ഒരാൾ അഭിപ്രായം രേഖപ്പെടുത്തി. താൻ സ്വയം ഒരു പാരഗ്വായ് പൗരനാണെന്ന് വദ്ര പ്രഖ്യാപിക്കുകയായിരുന്നു എന്നായിരുന്നു മറ്റൊരാളുടെ കമന്റ്.
വിമർശനങ്ങളുടെ പെരുമഴയെത്തുടർന്ന് പഴയ ട്വീറ്റ് മാറ്റി പകരം ഇന്ത്യൻ പതാക ഉൾപ്പെടുത്തി പുതിയ സന്ദേശം പോസ്റ്റ് ചെയ്ത് തടിതപ്പുകയായിരുന്നു വദ്ര.
ഏഴ് സംസ്ഥാനങ്ങളിലെ 59 ലോകസഭാ മണ്ഡലങ്ങളിലേക്ക് ഇന്ന് തിരഞ്ഞെടുപ്പ് നടന്നു. മെയ് 23നാണ് ഫലപ്രഖ്യാപനം.