ന്യൂഡൽഹി: റംസാൻ പ്രമാണിച്ച് തിരഞ്ഞെടുപ്പ് സമയം പുന:ക്രമീകരിക്കണമെന്ന ആവശ്യം നിരാകരിച്ച തിരഞ്ഞെടുപ്പ് കമ്മീഷൻ നടപടി സുപ്രീം കോടതി ശരിവെച്ചു. റംസാൻ നോമ്പ് കാലമായതിനാൽ മെയ് 19ലെ അവസാന ഘട്ട തിരഞ്ഞെടുപ്പിൽ പോളിംഗ് സമയം രണ്ട് മണിക്കൂർ നേരത്തെ ആക്കണമെന്നായിരുന്നു ആവശ്യം.
ആവശ്യത്തിൽ കഴമ്പില്ലെന്ന് കണ്ട് ജസ്റ്റിസുമാരായ ഇന്ദിര ബാനർജിയും സഞ്ജീവ് ഖന്നയുമാണ് ഹർജി തള്ളിയത്. ഇതോടെ അവസാന ഘട്ടത്തിലും രാവിലെ ഏഴ് മണി മുതൽ വൈകുന്നേരം ആറ് മണി വരെയായിരിക്കും പോളിംഗ്.
അഡ്വക്കേറ്റ് നിസാമുദ്ദീൻ പാഷ നൽകിയ ഹർജിയിൽ അഭിപ്രായം അറിയിക്കാൻ ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് ഉൾപ്പെട്ട മൂന്നംഗ ബെഞ്ച് മെയ് 2ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടിരുന്നു. സമയം പുന:ക്രമീകരിക്കേണ്ടതില്ലെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ മെയ് 5ന് സുപ്രീം കോടതിയെ അറിയിച്ചിരുന്നു.
ആവശ്യം വീണ്ടും പരിഗണിക്കണമെന്ന് ഹർജിക്കാരൻ സുപ്രീം കോടതിയിൽ അപേക്ഷിച്ചുവെങ്കിലും നിരാകരിക്കപ്പെടുകയായിരുന്നു.