സിൽഗഡ്ജി: നിരന്തരമുണ്ടാകുന്ന ഇസ്ലാമിക ഭീകരാക്രമണങ്ങളിൽ വലഞ്ഞിരിക്കുകയാണ് ബുർക്കിന ഫാസോ എന്ന പശ്ചിമ ആഫ്രിക്കൻ രാജ്യം. ഇവിടത്തെ കത്തോലിക്ക പള്ളിയിലുണ്ടായ വെടിവെപ്പിൽ പുരോഹിതൻ അടക്കം ആറ് പേർ കൊല്ലപ്പെട്ടു.
ദാബ്ലോ നഗരത്തിലെ കത്തോലിക്ക പള്ളിയിൽനിന്നും പ്രാർത്ഥന കഴിഞ്ഞ് ആളുകൾ പിരിയുമ്പോഴായിരുന്നു ആയുധധാരികളായ ഭീകരർ പള്ളിക്കുള്ളിൽ കടന്ന് നിറയൊഴിച്ചത്. അക്രമി സംഘത്തിൽ ഇരുപതോളം പേരുണ്ടായിരുന്നതായി ദൃക്സാക്ഷികൾ പറഞ്ഞു.
രാജ്യത്ത് ഭിന്നത സൃഷ്ടിക്കാനുള്ള ഭീകരവാദികളുടെ നയത്തിന്റെ ഭാഗമാണ് ആക്രമണമെന്ന് സർക്കാർ അധികൃതർ അഭിപ്രായപ്പെട്ടു.
രണ്ട് ദിവസങ്ങൾക്ക് മുൻപ് അഞ്ച് അദ്ധ്യാപകരെ ഭീകരർ വഴിയിൽ തടഞ്ഞ് നിർത്തി വെടി വെച്ച് കൊന്നിരുന്നു. ഇതിന് പിന്നാലെ പള്ളിയിലുണ്ടായ ഭീകരാക്രമണം കൂടിയായപ്പോൾ ജനങ്ങളാകെ പരിഭ്രാന്തരാണ്.
ഏപ്രിൽ 30ന് മോട്ടോർ ബൈക്കിൽ വന്ന അക്രമികൾ ഒരു പ്രൊട്ടസ്റ്റന്റ് പുരോഹിതനെ വെടിവെച്ച് കൊന്നിരുന്നു.
അടുത്തിടെ ഭീകരവാദികളുടെ തടവിലായിരുന്ന നാല് വിദേശികളെ ബുർക്കിന ഫാസോയിൽ ഫ്രഞ്ച് സേന രക്ഷപ്പെടുത്തിയിരുന്നു. ഒരു അമേരിക്കക്കാരുനും രണ്ട് ഫ്രഞ്ച് പൗരന്മാരും ഒരു ദക്ഷിണ കൊറിയക്കാരനുമായിരുന്നു അന്ന് രക്ഷപ്പെട്ടത്. സൈനിക നീക്കത്തിനിടെ രണ്ട് ഫ്രഞ്ച് പട്ടാളക്കാർക്ക് ജീവൻ നഷ്ടപ്പെട്ടിരുന്നു.
മാലിയുമായി അതിർത്തി പങ്കിടുന്ന ഇവിടെ സ്വദേശികളും വിദേശികളുമായ ഇസ്ലാമിക ഭീകരവാദികൾ നിരന്തരം ആക്രമണങ്ങൾ അഴിച്ചു വിട്ടു കൊണ്ടിരിക്കുകയാണ്.
ഭീകരാക്രമണം ഭയന്ന് കഴിഞ്ഞ ഡിസംബറിൽ മാലിയുമായി അതിർത്തി പങ്കിടുന്ന ഏഴ് വടക്കൻ പ്രവിശ്യകളിൽ ബുർക്കിന ഫാസോ സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചിരുന്നു.