മലയാള വിഭാഗം ഹാളിലെ തിങ്ങി നിറഞ്ഞ സദസ്സിനെ തന്റെ സംഗീത മാസ്മരികതയിൽ വിസ്മയിപ്പിച്ച സായാഹ്നമായിരുന്നു കഴിഞ്ഞ ഞായറാഴ്ചയുടേത് . കെ പി.ഏസി. സംഗീത അക്കാഡമിയുടെ പ്രിൻസിപ്പലും കഴിഞ്ഞ ഇരുപതു വർഷമായി സംസ്ഥാന യുവജനോത്സവത്തിന്റെ സംഗീത മത്സരങ്ങളുടെ വിധികർത്താവുമാണ് ശ്രീ.കെ.പി.ഏസി. ചന്ദ്രഗേഖരൻ മാഷ്. മലയാള വിഭാഗത്തിന്റെ ഈ വർഷത്തെ സംഗീതമത്സരങ്ങളുടെ മുഖ്യവിധികർത്താവായാണ് അദ്ദേഹം ഒമാനിലെത്തിയത് . മൂന്നു ദിവസം തുടർച്ചയായ മത്സരങ്ങൾക്കു ശേഷം ലഭിച്ച ഞായറാഴ്ച സായാഹ്നം അംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമായി അദ്ദേഹം ഒരു സംഗീതാർച്ചനയായി സമർപ്പിക്കുകയായിരുന്നു
വാതാപിയിൽ തുടങ്ങിയ ശേഷം താൻ ചിട്ടപ്പെടുത്തിയ ലളിതഗാനങ്ങളും കെ.പി.ഏസി. യുടെ നാടക ഗാനങ്ങളും പഴയ കാല ചലച്ചിത്രഗാനങ്ങളും അവതരിപ്പിച്ച അദ്ദേഹം ദേവരാജൻ മാഷേയും, രാഘവൻ മാഷേയും അവരുടെ സംഗീത പാണ്ഡിത്യവും സ്വഭാവ സവിശേഷതകളും സഹിതം സദസിനു വിശദീകരിച്ചു കൊടുത്തു.
മോഹന രാഗത്തിന്റെ അനന്തമായ മാസ്മരികതകളെ അമ്മാനമാടിയ ചക്കരപ്പന്തലും, നിൻ മണിയറയിലെ ..യും പാടി അദ്ദേഹം അവതരിപ്പിച്ചപ്പോൾ അതുവരെയറിയാതിരുന്ന ഒരു സംഗീത ലോകത്തേക്കായിരുന്നു സദസ്സ് ആനയിക്കപ്പെട്ടത്.
കെ.പി.ഏസി. നാടകഗാനങ്ങൾ റെക്കാഡറിലൂടെ മാത്രം കേട്ടുവളർന്ന ഈ തലമുറക്ക് തുഞ്ചൻ പറമ്പിലെ തത്തേ …യും,
ഇല്ലിമുളം കാടുകളും ….പൊന്നരിവാളമ്പിളിയും….തലക്കു മീതേ ശൂന്യാകാശവും …ചില്ലു മേടയിലിരുന്നെന്നെ കല്ലറിയല്ലേ…യും
ഒറ്റയിരിപ്പിൽത്തന്നെ പകർന്നാടിയപ്പോൾ പതിറ്റാണ്ടുകൾ പിന്നിലേക്ക് കോരിത്തരിച്ചിരുന്നു സദസ്സ് . കളിമൺ വിളക്കിന്റെ …വാതിൽപ്പഴുതിലൂടെ …കേരളം കേരളം …, ശബരി ഗിരീശ്വര …, രണ്ടര മണിക്കൂറോളം അനർഗ്ഗളമായി പ്രവഹിച്ചു ആ നാദധാര.