സൗദി എണ്ണക്കപ്പലുകൾക്ക് നേരെ യു എ ഇ തീരത്തുണ്ടായ അട്ടിമറി ശ്രമം മധ്യപൂർവ ദേശത്തെ സാഹചര്യങ്ങളെ എങ്ങനെ ബാധിക്കുമെന്ന് സസൂക്ഷ്മം നിരീക്ഷിക്കുകയാണെന്ന് ബന്ധപ്പെട്ട അധികൃതർ അറിയിച്ചു. ഇന്നലെ വൈകിട്ടാണ് യു എ ഇ യുടെ ഗൾഫ് ഓഫ് ഒമാൻ സമുദ്രാതിർത്തിയിൽ സൗദി എണ്ണക്കപ്പലുകൾക്ക് നേരെ അട്ടിമറി ശ്രമം ഉണ്ടായത്.
പ്രാദേശിക സമയം ഞായറാഴ്ച്ച രാവിലെ ആറുമണിയോടെയാണ് യു എ ഇ യിലെ ഫുജൈറക്ക് സമീപം ഗൾഫ് ഓഫ് ഒമാനിൽ സൗദി എണ്ണക്കപ്പലുകൾക്ക് നേരെ അട്ടിമറി ശ്രമം നടന്നത്. ഇറാനും യു എസ് മായുള്ള അസ്വാരസ്യം നിലനിൽക്കുന്ന സാഹചര്യത്തിൽ ഉണ്ടായ സംഭവത്തെ ബന്ധപ്പെട്ട അധികൃതർ സസൂക്ഷ്മം നിരീക്ഷിച്ചു വരികയാണ്. അട്ടിമറി ശ്രമത്തിനു പിന്നിൽ ആരാണെന്ന വിവരങ്ങൾ അധികൃതർ പുറത്തു വിട്ടിട്ടില്ല. അട്ടിമറി ശ്രമം യു എ ഇ വിദേശ കാര്യ മന്ത്രാലയം സ്ഥിരീകരിച്ചു എങ്കിലും ആളപായമോ, രാസപദാർത്ഥങ്ങൾ കടലിൽ വീണതയോ റിപ്പോർട്ടുകൾ ഇതുവരെയില്ല. രണ്ട് എണ്ണക്കപ്പലുകൾക്ക് നേരെ അട്ടിമറി ശ്രമം നടന്നതായി സൗദി അറേബ്യ യുടെ ഔദ്യോഗിക വാർത്താ ഏജൻസികൾ സ്ഥിരീകരിച്ചിട്ടുണ്ട്.
സൗദി അറേബ്യ, യു എ ഇ, ഖത്തർ, ഇറാക്ക്, ഇറാൻ, കുവൈത്ത് തുടങ്ങിയ രാജ്യങ്ങളുടെ എണ്ണക്കയറ്റുമതി നടക്കുന്ന ഫോർമുസ് കടലിടുക്ക് ഗൾഫ് മേഖലയിലെ വാണിജ്യ പ്രാധാന്യമുള്ള കടൽപ്പാതയാണ്. ഇതിനു സമീപമാണ് യു എ ഇ യുടെ ഫുജൈറ തുറമുഖം സ്ഥിതി ചെയ്യുന്നത്. ഇറാനും സഖ്യകക്ഷികളും വാണിജ്യ, എണ്ണ കപ്പലുകളെ ലക്ഷ്യമിടാൻ സാധ്യതയുണ്ടെന്ന് യു എസ് കഴിഞ്ഞ വ്യാഴാഴ്ച മുന്നറിയിപ്പ് നൽകിയതിന് പിന്നാലെയാണ് എണ്ണക്കപ്പലുകൾക്ക് നേരെ അട്ടിമറി ശ്രമം ഉണ്ടായത്.