കൊൽക്കത്ത ; പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജിയ്ക്കെതിരെ ശക്തമായ നടപടികൾ ആവശ്യപ്പെട്ട് ബിജെപി . കഴിഞ്ഞ ദിവസം രാത്രി അമിത് ഷായുടെ റാലിക്ക് നേരെയുണ്ടായ തൃണമൂൽ ഗുണ്ടകളുടെ അക്രമത്തിനു ശേഷം തെരഞ്ഞെടുപ്പ് കമ്മീഷനെ കണ്ട ബിജെപി നേതാക്കൾ മമതയ്ക്കെതിരെ നടപടി ആവശ്യപ്പെടുകയായിരുന്നു .
ഏഴാം ഘട്ട വോട്ടെടുപ്പിനു മുന്നോടിയായി ബിജെപി ദേശീയ അദ്ധ്യക്ഷൻ അമിത് ഷാ നടത്തിയ റാലിയ്ക്ക് നേരെ കൽക്കട്ട സർവകലാശാല ക്യാമ്പസിൽ നിന്നാണ് ആക്രമണം ഉണ്ടായത് .
കൊൽക്കത്ത നഗരത്തിൽ നിന്ന് നോർത്ത് കൊൽക്കത്തയിലെ സ്വാമി വിവേകാനന്ദന്റെ വസതി വരെയാണ് അമിത് ഷായുടെ റാലി സംഘടിപ്പിച്ചിരുന്നത് . ആയിരക്കണക്കിന് പ്രവർത്തകരാണ് കൊൽക്കത്തയിലെ റാലിയിൽ പങ്കെടുത്തത് . ബി.ജെ.പി. റാലി കല്‍ക്കട്ട സര്‍വകലാശാല ക്യാമ്പസിന് സമീപമെത്തിയതോടെ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വിദ്യാര്‍ഥി സംഘടനയുടെ നേതൃത്വത്തില്‍ പ്രതിഷേധമുയര്‍ന്നു. സമീപത്തുണ്ടായിരുന്ന വാഹനങ്ങളും കത്തിച്ചു .
അതേ സമയം ബംഗാളിൽ മമത തൃണമൂൽ ഗുണ്ടകളെ ഉപയോഗിച്ച് ജനാധിപത്യം തകർക്കാൻ ശ്രമിക്കുകയാണെന്നും,മമതയെ തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ നിന്ന് വിലക്കണമെന്നും കേന്ദ്രമന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പറഞ്ഞു .