പത്തനംതിട്ട : ശബരിമല ക്ഷേത്രത്തിൽ പതിനെട്ടാം പടി കയറി സന്ദർശനം നടത്താനുറച്ച് ബിന്ദു അമ്മിണി. ഇന്നലെ രാത്രി റാന്നി പോലീസിന്റെ സഹായം തേടിയ ബിന്ദു ഇപ്പോഴും പോലീസ് സംരക്ഷണയിലാണെന്ന് സൂചനയുണ്ട് . എന്നാൽ ഭക്തരുടെ ശക്തമായ പ്രതിഷേധം ഉയരുമെന്ന സൂചനയിൽ ആശങ്കയിലാണ് പോലീസ് .
ഇടവ മാസ പൂജയ്ക്ക് ക്ഷേത്ര നട തുറ ഇന്നലെ തന്നെ ,ക്ഷേത്രത്തിൽ എത്താനായിരുന്നു ബിന്ദു അമ്മിണി ശ്രമിച്ചത്. റാന്നി പോലീസിന്റെ സഹായം ബിന്ദു തേടിയെങ്കിലും ,വിവരമറിഞ്ഞ് ഭക്തജനങ്ങൾ പോലിസ് സ്റ്റേഷനിൽ എത്തിയതോടെ ,ബിന്ദുവിനെ രഹസ്യ കേന്ദ്രത്തിലേക്ക് മാറ്റി.തുടർന്ന് മലപ്പള്ളി എരുമറ്റൂരിൽ സ്വകാര്യ വ്യക്തിയുടെ വീട്ടിൽ എത്തിച്ചു.
സംഭവം അറിഞ്ഞ് ഇവിടേക്കും അയ്യപ്പാ ഭക്തർ എത്തിയതോടെ ,മഫ്തിയിൽ വനിതാ പോലീസിന്റെ സംരക്ഷണയിൽ എടത്വായിലേക്കും,തുടർന്ന് കോട്ടയം ജില്ലയിലെ പാമ്പാടിയിലേക്കും ബിന്ദുവിനെ മാറ്റി .
ബിന്ദുവിനെ എത്തിക്കാൻ സാധ്യതയുള്ള പോലീസ് സ്റ്റേഷനുകൾ എല്ലാം അയ്യപ്പഭക്തരുടെ നിരീക്ഷണത്തിലാണ്.ബിന്ദുവിനെ കൊണ്ട് പോകുന്ന സ്ഥലങ്ങളെല്ലാം തേടിപ്പിടിച്ച് ,അയ്യപ്പ ഭക്തർ എത്തുന്നതാണ് ‘ തുടർച്ചയായി രഹസ്യ കേന്ദ്രങ്ങൾ മാറ്റാൻ പോലീസിനെ പ്രേരിപ്പിക്കുന്നത്.
ഇന്നലെ ബിന്ദുവിന് പൂർണ്ണ സുരക്ഷ ഒരുക്കി ,ശബരിമലയിൽ എത്തിക്കാമെന്ന് പോലീസ് നിലപാടെടുത്തിരുന്നു. എന്നാൽ അയ്യപ്പ ഭക്തരുടെ പ്രതിഷേധം മുന്നിൽക്കണ്ട് നിലപാട് മാറ്റുകയായിരുന്നു. സന്നിധാനത്തടക്കം വിന്യസിച്ച പോലീസിന്റെ നിലവിലെ അംഗ സംഖ്യ കുറവാണെന്നതും നിലപാട് മാറ്റാൻ കാരണമായി.
ന്യൂസ് ഗിൽ എന്ന ഓൺലൈൻ മാധ്യമത്തിന്റെ എഡിറ്റർ ആണ് താനെന്നും, മാധ്യമ പ്രവർത്തക എന്ന നിലയിലാണ് ശബരിമലയിൽ പോകാൻ ശ്രമിക്കുന്നതെന്നും ബിന്ദു പോലീസിനോട് വ്യക്തമാക്കിയെന്നാണ് സൂചന.വനിതാ മാധ്യമ പ്രവർത്തകർ ശബരിമലയിൽ പോകണമെന്ന് നേരത്തെ ,ഈ ഓൺലൈൻ മാധ്യമം വാർത്ത നൽകിയിരുന്നു.
മാവോയിസ്റ്റ് – ജിഹാദി പിന്തുണയോടെയാണ് ഈ ഓൺലൈൻ പോർട്ടൽ പ്രവർത്തിക്കുന്നതെന്ന ആക്ഷേപം ശക്തമാണ്.ബിന്ദുവിന്റെ ഓരോ നീക്കവും നിരീക്ഷിച്ച് ശബരിമല കർമ്മ സമിതി പ്രവർത്തകരടക്കം രംഗത്തുള്ളത് പോലീസിന് തലവേദന സൃഷ്ടിക്കുകയാണ്. തെരഞ്ഞെടുപ്പ് കഴിഞ്ഞ സാഹചര്യത്തിൽ സർക്കാർ പിന്തുണയോടെ പോലീസ് യുവതികളെ വീണ്ടും സന്നിധാനത്ത് എത്തിക്കുമെന്ന ആശങ്കയിലാണ് ഭക്തജനങ്ങൾ. അതു കൊണ്ട് തന്നെ 19 ന് രാത്രി നട അടക്കുന്നതു വരെ അനിഷ്ട സംഭവങ്ങൾ ഉണ്ടാവാതിരിക്കാൻ ഇവർ ജാഗ്രത പുലർത്തുന്നുമുണ്ട്.