കൊൽക്കത്ത ; ബംഗാളിൽ ഇടതു പക്ഷത്തിന്റെ വോട്ടുകൾ ബിജെപിയിലേയ്ക്ക് മാറിയെന്ന് തൃണമൂൽ ആഭ്യന്തര റിപ്പോർട്ട് . ഇത് മമതയ്ക്കും,പാർട്ടിയ്ക്കും തിരിച്ചടിയാകുമെന്നും റിപ്പോർട്ടിൽ പറയുന്നു . ന്യൂനപക്ഷ വോട്ടുകൾ കുറവായ 15 ഓളം മണ്ഡലങ്ങളിൽ ബിജെപി സ്വാധീനം നേടിയതായാണ് റിപ്പോർട്ട് .
കഴിഞ്ഞ ലോക്സഭാ തെരഞ്ഞെടുപ്പിൽ ഇടതു പക്ഷത്തിനു 30 ശതമാനം വോട്ടുകളാണ് ലഭിച്ചത് . ഇടതുപക്ഷത്തിന് നേരത്തെ ലഭിച്ചതില്‍ നിന്ന് 10 ശതമാനം വോട്ടുകള്‍ വരെ ബിജെപിയിലേക്ക് ഇത്തവണ മാറിയെന്നാണ് തൃണമൂല്‍ കണക്കാക്കുന്നത്. അങ്ങനെയെങ്കിൽ തൃണമൂലിന് 25 സീറ്റുകൾ മാത്രമേ നേടാനാകൂവെന്നും റിപ്പോർട്ടിൽ പറയുന്നു .
തൃണമൂൽ പ്രവർത്തകരുടെ തല്ല് ഭയന്ന് ബംഗാളിൽ സിപിഎം പ്രവർത്തകർ ബിജെപിയിലേക്ക് മാറുന്നുവെന്നും,വോട്ട് ബിജെപി യ്ക്ക് നൽകാൻ തീരുമാനിച്ചതായും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു .
പാർട്ടിയ്ക്ക് ജയസാദ്ധ്യത കുറവായ സീറ്റുകളിൽ ടി എം സി ജയിക്കാതിരിക്കാൻ ബിജെപിയ്ക്ക് വോട്ട് ചെയ്യാനാണ് തീരുമാനം . ബംഗാളിൽ സിപിഎമ്മിനെ പ്രവർത്തിക്കാൻ പോലും അനുവദിക്കാതെ തടങ്കലിലാക്കിയിരിക്കുകയാണ് ടി എം സി . ബംഗാളിന്റെ തെരുവുകളിൽ സിപിഎം പ്രവർത്തകരെ ടി എം സിക്കാർ ഓടിച്ചിട്ട് തല്ലുന്നതും ,രക്ഷയ്ക്കായി ബിജെപി ഓഫീസുകളിൽ അഭയം പ്രാപിക്കുന്നതും പതിവാണ് . പഞ്ചായത്ത് തെരഞ്ഞെടുപ്പിൽ പത്രിക നൽകാൻ പോലും അനുവദിക്കാതെയാണ് ടിഎം സിക്കാർ സിപിഎമ്മുകാരെ റോഡിലിട്ട് തല്ലിയത്.
ഇടതുപക്ഷം ഭൂരിപക്ഷമുള്ള പ്രദേശങ്ങളിൽ പോലും ബിജെപി പ്രവർത്തകർ സിപിഎമ്മുകാർക്ക് രക്ഷകരായി എത്തിയിട്ടുണ്ട്. പലരും തൃണമൂൽ പ്രവർത്തകരുടെ മർദ്ദനം ഭയന്നാണ് സിപിഎം വിട്ട് ബിജെപിയിൽ ചേരുന്നത് . ഈ സാഹചര്യത്തിലാണ് ബിജെപിയ്ക്ക് വോട്ട് ചെയ്യാൻ സിപിഎം പ്രവർത്തകർ തീരുമാനിച്ചിരിക്കുന്നത് .
മാത്രമല്ല ബംഗാളിൽ ബിജെപി ഇത്തവണ നേട്ടമുണ്ടാക്കുമെന്ന് പ്രസ്താവിച്ച് സിപിഎം മുൻ ജനറൽ സെക്രട്ടറി പ്രകാശ് കാരാട്ടും രംഗത്ത് വന്നിരുന്നു . ബംഗാളിലും ബിജെപി നേട്ടമുണ്ടാക്കുമെന്നും,ഇപ്പോഴുള്ളതിനേക്കാൾ കൂടുതൽ സീറ്റുകൾ ബിജെപി യ്ക്ക് ലഭിക്കുമെന്നുമാണ് കാരാട്ട് അഭിമുഖത്തിൽ വ്യക്തമാക്കിയത് . നിലവിൽ തൃണമൂൽ തയ്യാറാക്കിയ ആഭ്യന്തര റിപ്പോർട്ടും ഇതു തന്നെയാണ് സൂചിപ്പിക്കുന്നത് .