സൂറത്ത്: മോക്ഷപ്രാപ്തിക്കായി ആഹാര-പാനീയങ്ങൾ ഉപേക്ഷിച്ച് ‘സന്താര’ അനുഷ്ഠിക്കാൻ തയ്യാറായി എൺപത്തിരണ്ടുകാരി വ്രതം ആരംഭിച്ചു.
കർമ്മഫലമായ പുനർജന്മങ്ങൾ ഇല്ലാതാക്കാൻ ജൈനമതാചാരപ്രകാരം അനുഷ്ഠിക്കുന്ന കഠിന വ്രതാനുഷ്ഠാനമാണ് ‘സന്താര’. ശാരീരികവും മാനസികവുമായ എല്ലാ ജൈവ പ്രക്രിയകളിൽ നിന്നും വിമുക്തി നേടി മോക്ഷപ്രാപ്തിയിലെത്തുകയാണ് സന്താരയുടെ പരമമായ ലക്ഷ്യം. മരണം വരെ നീണ്ടു നിൽക്കുന്ന സ്വയംകൃതമായ ഉപവാസമാണ് ഈ വ്രതാനുഷ്ഠാനത്തിന്റെ മർമ്മം.
മോക്ഷപ്രാപ്തി ലക്ഷ്യമാക്കി മെയ് ഒന്നുമുതലാണ് ശ്രീമതി ബെയ്ഡ് വ്രതമാരംഭിച്ചതെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.
‘സന്താര ഞങ്ങളുടെ സംസ്കാരത്തിന്റെ ഭാഗമാണ്. ഞങ്ങളുടെ കുടുംബത്തിൽ ഇതിന് മുൻപും പൂർവ്വികർ ഇത് അനുഷ്ഠിച്ചിട്ടുണ്ട്.’ ബെയ്ഡിന്റെ ചെറുമകൾ നിവേദിത നവലാഖ പറഞ്ഞു. ‘കണ്മുന്നിൽ ഇത് കാണുന്നത് മനസ്സിന് വിഷമമുണ്ടാക്കുന്ന കാര്യമാണ്, പക്ഷേ മോക്ഷമാർഗ്ഗമായതിൽ ഞങ്ങൾ സന്തുഷ്ടരാണ്.’ അവർ കൂട്ടിച്ചേർത്തു.
‘മരണം അടുത്തെത്തുമ്പോൾ ശരീരത്തെ ഉപേക്ഷിച്ച് സ്വതന്ത്രമാകാൻ ആത്മാവിനെ ഞങ്ങൾ സന്താരയിലൂടെ അനുവദിക്കുന്നു. ഇത് പരമ്പരാഗതമായി ഞങ്ങൾക്കിടയിൽ നടന്നു വരുന്നതാണ്. ഇത് ഞങ്ങളുടെ പൂർവ്വികരുടെ സംഭാവനയാണ്.’ ബെയ്ഡിന്റെ മകൻ പുഷ്പരാജ് സംഘല അറിയിച്ചു.
‘ജൈന വിശ്വാസങ്ങളും ആചാരങ്ങളും പിന്തുടർന്ന് ജീവിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു. ഞങ്ങളുടെ മതാചാരപ്രകാരമുള്ള ‘തപസ്യ’യിൽ ഞങ്ങൾ വിശ്വസിക്കുന്നു. സന്താരയിൽ അൽപ്പാൽപ്പമായി ജലം മാത്രമാണ് ഞങ്ങൾ കുടിക്കുക. ഞങ്ങളുടെ സമുദായത്തിലെ എറ്റവും വലിയ തപസ്യയാണ് ഇത്.’ അദ്ദേഹം വ്യക്തമാക്കി.
തന്റെ മുതിർന്ന രണ്ട് സഹോദരങ്ങളും സന്താര അനുഷ്ഠിച്ചിരുന്നതായി ബെയ്ഡിന്റെ സഹോദരൻ ദീപ്ചന്ദ് സംഘാല പറഞ്ഞു.
ആത്മാവിന്റെ ശാന്തിക്കായി വീട്ടിൽ ജനങ്ങൾ സമൂഹ പ്രാർത്ഥനയിലാണ്.