സനാ: യെമനിലെ ജനവാസ മേഖലയിൽ സൗദി സഖ്യസേന നടത്തിയ വ്യോമാക്രമണത്തിൽ ആറ് പേർ കൊല്ലപ്പെടുകയും നിരവധി പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പരിക്കേറ്റവരിൽ രണ്ട് റഷ്യൻ യുവതികളും ഉൾപ്പെടുന്നു.
ഹൂതികളുടെ നിയന്ത്രണത്തിലുള്ള സനാ പട്ടണത്തിലെ ജനവാസ കേന്ദ്രമായ റബാത്- റകാസ് തെരുവുകൾ സംഗമിക്കുന്ന സ്ഥലത്തായിരുന്നു സഖ്യസേന വ്യോമാക്രമണം നടത്തിയത്.
സൗദിയിലെ എണ്ണ പൈപ്പ് ലൈനുകൾക്ക് നേരെ നടന്ന ഡ്രോൺ ആക്രമണങ്ങളുടെ ഉത്തരവാദിത്വം ഇറാന്റെ പിന്തുണയുള്ള ഹൂതികൾ ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് സൗദിയുടെ വ്യോമാക്രമണം.
സനായിലെ ഹൂതി ക്യാമ്പുകൾക്ക് നേരെ ആക്രമണം നടത്താൻ പദ്ധതിയിടുന്നതായി സൗദി സഖ്യം പ്രസ്താവനയിലൂടെ യെമൻ അധികൃതരെ മുൻകൂട്ടി അറിയിച്ചിരുന്നു. ഹൂതി ക്യാമ്പുകൾ സ്ഥിതി ചെയ്യുന്ന മേഖലകളിൽ നിന്നും ഒഴിഞ്ഞു പോകാനും സൗദി ജനങ്ങളോട് ആവശ്യപ്പെട്ടിരുന്നു.
സൗദിയിലെ എണ്ണ പൈപ്പ് ലൈനുകൾക്ക് നേരെ മെയ് 14ന് ഡ്രോൺ ആക്രമണങ്ങൾ നടന്നിരുന്നു. ഇതിന്റെ ഉത്തരവാദിത്വം ഹൂതികൾ ഏറ്റെടുത്തിരുന്നു. 2015ൽ യമനിൽ സൈനിക സംഘർഷങ്ങൾ ഉടലെടുത്തതിന് ശേഷം നടന്ന ഏറ്റവും വലിയ സൈനിക നീക്കം എന്നായിരുന്നു ഹൂതികൾ ഇതിനെ വിശേഷിപ്പിച്ചത്.
ആക്രമണത്തിൽ സൗദി ആരാംകോയുടെ പൈപ്പ് ലൈനുകളിലൊന്നിന്റെ പമ്പിന് തീ പിടിക്കുകയും ചെറിയ നാശനഷ്ടം സംഭവിക്കുകയും ചെയ്തിരുന്നു. മുൻ കരുതൽ നടപടി എന്ന നിലയിൽ ഈ പൈപ്പ് ലൈനുകൾ വഴിയുള്ള എണ്ണ നീക്കം തത്കാലം നിർത്തിവെച്ചതായി കമ്പനി അറിയിച്ചിരുന്നു.
ഡ്രോൺ ആക്രമണങ്ങളെ ഭീരുത്വം നിറഞ്ഞ നടപടിയെന്നായിരുന്നു സൗദി ഊർജ്ജ മന്ത്രി ഖാലിദ് അൽ ഫലീഹ് വിശേഷിപ്പിച്ചത്.