ജനീവ: പാകിസ്ഥാനിലെ ന്യൂനപക്ഷ സമുദായങ്ങൾക്കെതിരായ ആക്രമണങ്ങൾ വർദ്ധിച്ചു വരുന്നതായി പാക് മനുഷ്യാവകാശ പ്രവർത്തകൻ നോയൽ മാലിക്.
ക്രൈസ്തവർ പാകിസ്ഥാനിൽ കടുത്ത ആക്രമണങ്ങൾക്ക് വിധേയരാകുന്നതായി അദ്ദേഹം പറഞ്ഞു. ഇവർ പലപ്പോഴും നിർബന്ധിതമായി അറസ്റ്റ് ചെയ്യപ്പെടുകയോ നാട് കടത്തപ്പെടുകയോ ക്രൂരമായ കൊലപാതകങ്ങൾക്ക് ഇരയാക്കപ്പെടുകയോ ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.
‘ന്യൂനപക്ഷങ്ങൾക്ക് പാകിസ്ഥാനിൽ ഒരു സുരക്ഷയുമില്ല. വിവേചനവും ആക്രമണങ്ങളും സദാ അനുഭവിക്കുന്നു. മത നിന്ദാ നിയമങ്ങൾ ദുരുപയോഗം ചെയ്യപ്പെടുന്നു. പാകിസ്ഥാനിൽ ക്രൈസ്തവർക്കും ഹൈന്ദവർക്കും ജീവിക്കാൻ പറ്റാത്ത സാഹചര്യം നാൾക്കുനാൾ ശക്തിപ്പെടുന്നു.’ മാലിക് പറയുന്നു.
ന്യൂനപക്ഷങ്ങളുടെ സ്ഥിതി ചിലയിടങ്ങളിൽ ഭേദമാണ്. എങ്കിലും എല്ലായിടത്തും അവർ രണ്ടാം തരം പൗരന്മാരായി കണക്കാക്കപ്പെടുന്നു. അവർക്ക് വിദ്യാഭ്യാസവും തൊഴിലും ആരാധനാ സ്വാതന്ത്ര്യവും നിഷേധിക്കപ്പെടുന്നു.
പാകിസ്ഥാനിലെ മതനിന്ദാ നിയമങ്ങൾ വലിയ തോതിൽ ന്യൂനപക്ഷ വേട്ടയ്ക്കായി ഉപയോഗിക്കപ്പെടുന്നു. ഭരണഘടനാ സംവിധാനങ്ങൾ നോക്കുകുത്തികളാകുന്നു. പലപ്പോഴും ഭരണനിയന്ത്രണം മതതീവ്രവാദികൾ ഏറ്റെടുക്കുന്നു. നോയൽ മാലിക് അഭിപ്രായപ്പെടുന്നു.