ന്യൂഡൽഹി: അഴിമതിക്കേസിൽ മുൻ ഹരിയാന മുഖ്യമന്ത്രി ഓം പ്രകാശ് ചൗട്ടാലയുടെ രണ്ട് കോടി രൂപ വിലമതിക്കുന്ന സ്വത്തുക്കൾ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടി. ഡൽഹിയിലെ അദ്ദേഹത്തിന്റെ ഫാംഹൗസും ഭൂമിയുമാണ് പിടിച്ചെടുത്തത്. കള്ളപ്പണ നിരോധന നിയമപ്രകാരമായിരുന്നു നടപടി.
അനധികൃത സ്വത്ത് സമ്പാദനക്കേസിൽ ചൗട്ടാലക്കും കൂട്ടാളികൾക്കുമെതിരെ സിബിഐ കേസെടുത്ത് അന്വേഷണമാരംഭിക്കുകയായിരുന്നു. ഓം പ്രകാശ് ചൗട്ടാല, അഭയ് ചൗട്ടാല, അജയ് ചൗട്ടാല തുടങ്ങിയവർക്കെതിരെ 1998 മുതൽ സിബിഐ കേസ് നിലവിലുണ്ടായിരുന്നു.
വെളിപ്പെടുത്താത്ത സ്രോതസ്സിൽ നിന്നുള്ള പണമുപയോഗിച്ച് ചൗട്ടാല ന്യൂഡൽഹിയിൽ ധാരാളം സ്ഥാവര വസ്തുക്കൾ വാങ്ങിക്കൂട്ടിയിരുന്നു. ഹരിയാനയിലെ സിർസയിൽ അദ്ദേഹം ഒരു വീടും പണികഴിപ്പിച്ചിരുന്നു.
ചൗട്ടാല വ്യാപകമായ തോതിൽ കള്ളപ്പണം വെളുപ്പിച്ചതായും സിബിഐ കണ്ടെത്തിയിരുന്നു. 2005ലെയും 2009ലെയും തിരഞ്ഞെടുപ്പുകളിൽ ചൗട്ടാല നൽകിയ സത്യവാങ്മൂലങ്ങളിലെ പൊരുത്തക്കേടുകളും അന്വേഷണത്തിന്റെ പരിധിയിൽ വന്നിരുന്നു.
നേരത്തെ ചൗട്ടാലയുടെ നാൽപ്പത്തിയേഴ് ലക്ഷം രൂപയുടെ വസ്തുവകകൾ എൻഫോഴ്സ്മെന്റ് പിടിച്ചെടുത്തിരുന്നു. ഏപ്രിൽ മാസത്തിൽ മൂന്ന് കോടി എഴുപത് ലക്ഷം രൂപയുടെ സ്വത്തുക്കളും ഇദ്ദേഹത്തിൽ നിന്ന് കണ്ടുകെട്ടിയിരുന്നു.
കേസിൽ അന്വേഷണം തുടരുകയാണെന്നും ഇനിയും സ്വത്തുക്കൾ കണ്ടുകെട്ടാൻ സാദ്ധ്യതയുണ്ടെന്നും കേന്ദ്ര ഏജൻസികൾ അറിയിച്ചു.
ഐ എൻ എൽ ഡിയുടെ മുതിർന്ന നേതാവാണ് ചൗട്ടാല.