ഇസ്ലാമാബാദ് : പാകിസ്ഥാനിൽ 400 ഓളം കുട്ടികളിൽ എച്ച് ഐ വി ബാധ കണ്ടെത്തി . അണുവിമുക്തമാക്കാത്ത ആശുപത്രി ഉപകരണങ്ങളിൽ നിന്നാണ് രോഗം പടരുന്നതെന്നാണ് നിഗമനം . പാകിസ്ഥാനിലെ സിന്ധ് പ്രവിശ്യയിലാണ് രോഗം കൂടുതലായി കാണുന്നത് .
കഴിഞ്ഞ ആഴ്ച്ച ആരോഗ്യ വകുപ്പ് നടത്തിയ പരിശോധനയിലാണ് എച്ച് ഐ വി വ്യാപകമായതായി കണ്ടെത്തിയത് . ഇവരിൽ ഭൂരിഭാഗവും കുട്ടികളാണ് . പാകിസ്ഥാനിൽ ഉടനീളം എച്ച് ഐ വി വ്യാപിക്കാനുള്ള സാദ്ധ്യതയുണ്ടെന്നും മെഡിക്കൽ വിദഗ്ധർ മുന്നറിയിപ്പ് നൽകി .
രോഗബാധിതരുടെ ബാഹുല്യം മൂലം ആശുപത്രികളും ബുദ്ധിമുട്ടിലാണെന്നും,മരുന്നുകൾക്ക് പോലും കനത്ത ക്ഷാമം നേരിടുകയാണെന്നും പാക് മാദ്ധ്യമങ്ങളുടെ റിപ്പോർട്ടിൽ പറയുന്നു .
പലരും കുടുംബത്തിലെ മുഴുവൻ ആളുകളെയും പരിശോധിക്കാൻ കൊണ്ടുവരുന്നുണ്ടെന്നും,എന്നാൽ ആശുപത്രികളിൽ അതിനുള്ള സൗകര്യങ്ങൾ ഇല്ലെന്നും ഡോക്ടർമാർ വ്യക്തമാക്കി .വ്യാജഡോക്ടർമാരും എയ്ഡ്സ് വ്യാപിക്കാൻ കാരണമായിട്ടുണ്ട് . സർക്കാർ റിപ്പോർട്ടുകളനുസരിച്ച് ആറു ലക്ഷത്തിലേറെ വ്യാജ ഡോക്ടർമാരാണ് പാകിസ്ഥാനിലുള്ളത് .