ന്യൂഡൽഹി: ഭീകരവാദികളിൽ നിന്ന് ഇന്ത്യൻ വ്യോമകേന്ദ്രങ്ങളുടെ രേഖാ ചിത്രങ്ങൾ സുരക്ഷാ സേനകൾ പിടിച്ചെടുത്തു. ഇതിനെത്തുടർന്ന് ജമ്മു കശ്മീരിലെ ശ്രീനഗർ- അവന്തിപൊര വ്യോമ കേന്ദ്രങ്ങളിൽ സൈന്യം കനത്ത ജാഗ്രത പുലർത്തുന്നു.
ഇന്നലെയായിരുന്നു ഭീകരവാദികളിൽ നിന്നും സൈന്യം രേഖാ ചിത്രങ്ങൾ പിടിച്ചെടുത്തത്.
ശ്രീനഗർ- അവന്തിപൊര വ്യോമകേന്ദ്രങ്ങൾ കാലാ കാലങ്ങളായി ഭീകരവാദികളുടെ ലക്ഷ്യത്തിലുള്ളതാണ്. എന്നാൽ സുരക്ഷാ സേനകളുടെ ശക്തമായ ഇടപെടലുകളെ ഭയന്ന് അവർ പലപ്പോഴും ആക്രമണങ്ങൾക്ക് മുതിരാറില്ല. പ്രത്യേകിച്ച് ബലാക്കോട്ട് വ്യോമാക്രമണത്തിന് ശേഷം ഈ മേഖലകളിൽ സൈന്യം നിരീക്ഷണം ശക്തിപ്പെടുത്തിയിരിക്കുകയാണ്.
ശ്രീനഗറിലും അവന്തിപൊരയിലും ഭീകരർ ആക്രമണത്തിന് മുതിരാനുള്ള സാദ്ധ്യതയെ സൈന്യം പൂർണ്ണമായി തള്ളിക്കളയുന്നില്ല.
ബലാക്കോട്ട് വ്യോമാക്രമണത്തിന് മറുപടിയായി ശ്രീനഗറിലോ അവന്തിപൊരയിലോ ആക്രമണം നടത്താൻ പാകിസ്ഥാൻ പദ്ധതിയിട്ടിരുന്നു. എന്നാൽ ഇന്ത്യൻ സൈന്യം വ്യോമാതിർത്തിയിൽ വെച്ച് തന്നെ പാക് ശ്രമങ്ങളെ തുരത്തുകയായിരുന്നു.
വിംഗ് കമാൻഡർ അഭിനന്ദൻ വർദ്ധമാന്റെ മോചനത്തിന് ശേഷം വലിയ സുരക്ഷയാണ് ഈ മേഖലകളിൽ സൈന്യം ഏർപ്പെടുത്തിയിരിക്കുന്നത്.