ദുബായിൽ ഇനി മുതൽ ട്രാഫിക് പിഴകൾ അടക്കാനും, വാഹന, ഡ്രൈവിങ് ലൈസൻസുകൾ പുതുക്കാനും ടാക്സികളിലും, ബസുകളിലും സൗകര്യം ഒരുങ്ങുന്നു. റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയാണ് നൂതന സംവിധാനം തയ്യാറാക്കുന്നത്.
ലോകോത്തര നിലവാരത്തിലുള്ള സേവനങ്ങൾ പൊതുജനങ്ങൾക്ക് നൽകുക വഴി സ്മാർട്ട് സിറ്റി ആയി ദുബായിയെ നിലനിർത്തുക എന്ന ലക്ഷ്യത്തോടെയുള്ള ദുബായ് ഗവണ്മെന്റിന്റെ പദ്ധതികളുടെ ഭാഗമായാണ് റോഡ്സ് ആൻഡ് ട്രാൻസ്പോർട് അതോറിറ്റിയും നൂതന സാങ്കേതികവിദ്യകളുടെ സഹായത്തോടെ സേവന വിഭാഗം വിപുലപ്പെടുത്തുന്നത് എന്ന് ആർ ടി എ ഡയറക്ടർ ജനറലും, ചെയർമാനും ആയ മാതർ അൽ തയാർ പറഞ്ഞു.
ഇതിന്റെ ഭാഗമായി ട്രാഫിക് പിഴകൾ അടക്കാനും, വാഹന, ഡ്രൈവിങ് ലൈസൻസുകൾ പുതുക്കാനുമുള്ള ഐ- കൗണ്ടർ ദുബായിൽ പ്രവർത്തനം ആരംഭിച്ചു. എല്ലാ ദിവസവും, 24 മണിക്കൂറും ഉപഭോക്താക്കൾക്ക് സ്വയം പ്രവർത്തിപ്പിക്കാനാവുന്ന രീതിയിൽ ഐ- കൗണ്ടർ സേവനം ലഭ്യമാക്കും. അധികം താമസിയാതെ നോൾ കാർഡുകളും, പാർക്കിങ് കാർഡുകളും ടോപ് അപ് ചെയ്യാനുള്ള സൗകര്യങ്ങളും ഐ – കൗണ്ടറിൽ ഒരുക്കും. ആവശ്യമെങ്കിൽ എടുത്തു മാറ്റാനാവും വിധം സ്മാർട്ട് കിയോസ്കുകളിൽ ആണ് ഐ- കൗണ്ടർ സജ്ജമാക്കിയിരിക്കുന്നത്. അറബിക്, ഇന്ഗ്ലീഷ്, മലയാളം, ഉറുദു, ചൈനീസ് ഭാഷകളിൽ സേവനങ്ങൾ സംബന്ധിച്ച നിർദേശങ്ങൾ ലഭിക്കും. ദുബായിൽ ഉം റമൂൽ, ദൈറ, ദുബായ് ഫെറി എന്നീ സ്ഥലങ്ങളിലും സ്മാർട്ട് ബസുകളിലും ഉടൻ ഐ- കൗണ്ടർ സേവനം ലഭ്യമാകും. അധികം താമസിയാതെ ആർ ടി എ നിയന്ത്രണത്തിൽ ഉള്ള ദുബായ് ടാക്സി വാഹനങ്ങളിലും ഐ- കൗണ്ടർ സജ്ജമാക്കുമെന്ന് അധികൃതർ അറിയിച്ചു.